News >> വേറിട്ട ഈസ്ററനുഭവം ഹൃദയത്തിലേറ്റി ഇതര സംസ്ഥാന തൊഴിലാളികള്‍

സിജോ പൈനാടത്ത്

ആലുവ: ഇതരസംസ്ഥാന തൊഴിലാളികളെന്ന വിളിപ്പേരിലൂടെ തങ്ങളിലേക്കു മലയാളി അറിയാതെ കുറിച്ചിട്ട അകലം ഇല്ലാതായ നിമിഷങ്ങള്‍... അക്ഷരാര്‍ഥത്തില്‍ ആഹ്ളാദത്തിന്റെ ഈസ്ററനുഭവമായിരുന്നു അവര്‍ക്ക്... കത്തോലിക്കാസഭയിലെ കര്‍ദിനാളിനൊപ്പം ഉയിര്‍പ്പുതിരുനാളിന്റെ പ്രത്യാശയും സന്തോഷവും സൌഹൃദവും, ഒപ്പം ജീവിതത്തിന്റെ സംഘര്‍ഷങ്ങളും സങ്കീര്‍ണതകളുമൊക്കെ പങ്കുവച്ച്, ഒരുമിച്ചു വിരുന്നുണ്ട്, ഒത്തൊരുമിച്ച് പാട്ടുപാടി... അങ്ങനെയങ്ങനെ... അസുലഭമായ ഒരു ഈസ്റര്‍ പകല്‍ ജീവിതത്തിലെ സുവര്‍ണസ്മൃതിയായി ഹൃദയത്തിലേറ്റിയായിരുന്നു അവരുടെ മടക്കം.

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ഇതരസംസ്ഥാന തൊഴിലാളികളോടൊപ്പം ഇന്നലെ ഈസ്റര്‍ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നത്. എഫ്സിസി സന്യാസിനി സഭയുടെ എറണാകുളം പ്രോവിന്‍സ് ആലുവയില്‍ ഒരുക്കിയ ധ്യാനത്തിന്റെ സമാപന ദിനത്തിലാണ് ഉയിര്‍പ്പു തിരുനാളിന്റെ നന്മയും സ്നേഹവുമായി വലിയ ഇടയനെത്തിയത്.

ഒറീസ, ഉത്തര്‍പ്രദേശ്, ആസാം, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള നൂറോളം തൊഴിലാളി കുടുംബങ്ങള്‍ക്കൊപ്പമായിരുന്നു കര്‍ദിനാളിന്റെ ഈസ്റര്‍ പകല്‍. തൊഴിലാളി സഹോദരങ്ങള്‍ പരമ്പരാഗത ഉത്തരേന്ത്യന്‍ രീതിയില്‍ നൃത്തച്ചുവടുകള്‍ വച്ചാണു കര്‍ദിനാളിനെ വരവേറ്റത്. കുട്ടികള്‍ പൂക്കള്‍ നല്‍കി.

ഹിന്ദിയിലാണു തൊഴിലാളി കുടുംബങ്ങളെ കര്‍ദിനാള്‍ അഭിസംബോധന ചെയ്തത്. തുടര്‍ന്നു മലയാളത്തിലുള്ള കര്‍ദിനാളിന്റെ സന്ദേശം സന്യാസിനികള്‍ തര്‍ജമ ചെയ്തു നല്‍കി.

ഈസ്റര്‍ തിരുനാള്‍ ഓര്‍മിപ്പിക്കുന്ന പ്രത്യാശയെക്കുറിച്ചും ക്രിസ്തുസ്നേഹത്തെക്കുറിച്ചും കര്‍ദിനാള്‍ വിശദീകരിച്ചു. തിന്മയില്‍നിന്നു നാം അകന്നു കഴിയണം. 

അധ്വാനിക്കുന്ന പണം മദ്യപിച്ചു നശിപ്പിക്കാനുള്ളതല്ല. കുടുംബങ്ങളുടെ ക്ഷേമത്തിനായാണു നാം അധ്വാനിക്കുന്നത്. ആരോഗ്യം സംരക്ഷിക്കണം. പരസ്പരം സ്നേഹത്തില്‍ ജീവിക്കണം. അധ്വാനത്തിനു കൂലി തന്നില്ലെങ്കില്‍ ചോദിച്ചു വാങ്ങണം. മക്കളെ പ്രതിഭകളാക്കി വളര്‍ത്തണം. അനീതിക്കെതിരേ നാം പ്രതികരിക്കണം. സിസ്റര്‍ റാണി മരിയ അനീതിക്കെതിരേ പ്രതികരിച്ചു ക്രിസ്തീയ സാക്ഷ്യം നല്‍കി രക്തസാക്ഷിയായ സന്യാസിനിയാണ്. നാം ഏതു ദേശക്കാരായാലും ദൈവത്തിന്റെ മക്കളാണെന്ന ബോധ്യം എന്നും മനസിലുണ്ടാകണമെന്നും കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു.

തൊഴിലാളികളുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും കര്‍ദിനാള്‍ മറുപടി നല്‍കി. കേരളം എങ്ങനെയുണ്െടന്ന ചോദ്യത്തിനു നല്ല നാടാണെന്നായിരുന്നു മറുപടി. മക്കളുടെ പഠനകാര്യത്തില്‍ ഇതരസംസ്ഥാനക്കാര്‍ എന്ന നിലയില്‍ തങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍, ഞായറാഴ്ചകളില്‍ തൊഴിലെടുപ്പിക്കുന്നതിനാല്‍ വിശ്വാസസംബന്ധമായ കാര്യങ്ങള്‍ക്കു അവസരം ലഭിക്കാത്തത്, തൊഴിലിടങ്ങളിലെയും താമസസ്ഥലങ്ങളിലെയും പരിമിതികള്‍, അമിത വാടക തുടങ്ങിയ പ്രശ്നങ്ങള്‍ തൊഴിലാളികള്‍ പങ്കുവച്ചു. 

ഇത്തരം പ്രശ്നങ്ങള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നു കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഓര്‍മിപ്പിച്ചു. ദൈവത്തിന്റെ അസ്ഥിത്വത്തെക്കുറിച്ചു ചോദിച്ച കുട്ടികളുടെ പ്രതിനിധി ജിതു ഘുറയെ കര്‍ദിനാള്‍ അഭിനന്ദിച്ചു.

അഞ്ചു ദിവസത്തെ ധ്യാനം ഭോപ്പാലില്‍നിന്നെത്തിയ സന്യാസിനികളാണു നയിച്ചത്. എറണാകുളം ജില്ലയിലും പുറത്തും തൊഴിലെടുക്കുന്നവര്‍ പങ്കെടുത്ത ഈസ്റര്‍ സംഗമത്തിന് എഫ്സിസി പ്രൊവിന്‍ഷ്യല്‍ സിസ്റര്‍ ആനീസ് വള്ളിപ്പാലം, സിസ്റര്‍ റോസിലി ജോണ്‍, സിസ്റര്‍ ലിറ്റില്‍ റോസ് എന്നിവര്‍ നേതൃത്വം നല്‍കി.
Source: Deepika