News >> കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പൊന്തിഫിക്കല്‍ കൌണ്‍സില്‍ അംഗം

വത്തിക്കാന്‍ സിറ്റി: സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ക്രൈസ്തവ സഭൈക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൌണ്‍സില്‍ (പിസിപിസിയു) അംഗമായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. അഞ്ചു വര്‍ഷത്തേക്കാണു നിയമനം. ആഗോള കത്തോലിക്കാസഭയുടെ വിശ്വാസ തിരുസംഘത്തിലും പൌരസ്ത്യ സഭകള്‍ക്കായുള്ള തിരുസംഘത്തിലും വിശ്വാസപരിശീലനത്തിനായുള്ള അന്താരാഷ്ട്ര കൌണ്‍സിലിലും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അംഗമാണ്. ലോകമെമ്പാടുമുള്ള ക്രൈസ്തവ സഭകള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനു രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ ദര്‍ശനത്തില്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയാണു സെക്രട്ടേറിയറ്റ് ഫോര്‍ പ്രമോട്ടിംഗ് ക്രിസ്റ്യന്‍ യൂണിറ്റി രൂപീകരിച്ചത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇതിനെ ക്രൈസ്തവ സഭൈക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൌണ്‍സിലാക്കി വിപുലീകരിച്ചു. കത്തോലിക്കാസഭയ്ക്കുള്ളിലും മറ്റു ക്രൈസ്തവ സഭകള്‍ തമ്മിലും സഭൈക്യചിന്തകള്‍ പ്രോത്സാഹിപ്പിക്കുകയും സംവാദവേദികള്‍ ശക്തമാക്കുകയും ചെയ്യുക എന്നതാണ് കൌണ്‍സിലിന്റെ ലക്ഷ്യം. സ്വിറ്റ്സര്‍ലന്‍ഡില്‍നിന്നുള്ള കര്‍ദിനാള്‍ ഡോ. കുര്‍ട്ട് കോഹ് ആണു ക്രൈസ്തവ ഐക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൌണ്‍സിലിന്റെ പ്രസിഡന്റ്. Source: Vatican Radio