News >> സാന്‍ മരീനോയുടെ വത്തിക്കാനിലേയ്ക്കുള്ള സ്ഥാനപതി മരീയ ആല്‍ബര്‍ത്തീനി


സാന്‍ മരീനോ റിപ്പബ്ലിക്കന്‍റെ വത്തിക്കാനിലേയ്ക്കുള്ള സ്ഥാനപതി  പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി.  മരീയ അലസാന്ദ്ര അല്‍ബര്‍ത്തീനിയാണ് ഏപ്രില്‍ 14-ാം തിയതി പാപ്പായുമായി കൂടിക്കാഴ്ച നടത്തിയ സാന്‍ മരീനോയുടെ വത്തിക്കാനിലേയ്ക്കുള്ള പുതിയ സ്ഥാനപതി.  സ്ഥാനികപത്രികകള്‍ പാപ്പായ്ക്ക് ഔദ്യോഗികമായി സമര്‍പ്പിച്ചുകൊണ്ടാണ്  53 വയസ്സുകാരി അല്‍ബര്‍ത്തീനി പാപ്പായ്ക്ക് തന്നെ പരിചയപ്പെടുത്തിയതും, വത്തിക്കാനിലേയ്ക്കുള്ള ഔദ്യോഗിക നിയമനം സ്ഥിരീകരിച്ചതും.

ഇറ്റലിയുടെ വടക്കു കിഴക്കന്‍ അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന ചെറിയ സ്വതന്ത്ര റിപ്പബ്ളിക്കന്‍ രാജ്യമാണ് സാന്‍ മരീനോ. ലോകത്തെ അഞ്ചാമത്തെ ചെറിയ രാജ്യമാണിത്. റോമന്‍ പീഡനത്തില്‍നിന്നും തദ്ദേശീയരായ ക്രൈസ്തവരെ രക്ഷിക്കാന്‍ പിന്നീട് വിശുദ്ധനുമായിത്തീര്‍ന്ന കല്പണിക്കാരനായിരുന്ന മരീനൂസ് ക്രിസ്തുവര്‍ഷം 301-ല്‍ ഇറ്റലിയുടെ ആല്‍പൈന്‍ ശൃഖലയില്‍ സ്ഥാപിച്ചതാണ് ഈ സമൂഹം, അല്ലെങ്കില്‍ പിന്നീട് ചെറിയ സ്വതന്ത്ര റിപ്പബ്ലിക്കായി വളര്‍ന്ന സാന്‍ മരീനോയെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. 35000 പേരോളം മാത്രം ജനസംഖ്യയുള്ള സാന്‍ മരീനോയുടെ വിസ്തൃതി ഏകദേശം 62 ചതുരശ്ര കി.മീറ്റര്‍ മാത്രമാണ്. സ്ഥാപകനായ വിശുദ്ധ മരീനൂസാണ് രാജ്യത്തിന്‍റെ മദ്ധ്യസ്ഥന്‍. ബഹുഭൂരിപക്ഷം കത്തോലിക്കരുള്ള രാജ്യമാണ് സാന്‍ മരീനോ.

Source: Vatican Radio