News >> അര്‍മേനിയന്‍ ജനതയെ ഒന്നിപ്പിക്കുന്നത് ക്രിസ്തീയ പൈതൃകം : ഫാദര്‍ ലൊമ്പാര്‍ഡിയുടെ ചിന്തകള്‍


ലോകത്തെ പ്രഥമ ക്രൈസ്തവ രാഷ്ട്രത്തിലേയ്ക്കാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക യാത്ര. പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി ജൂണ്‍ 23-ന് റോമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രസ്താവിച്ചു. ക്രിസ്തുമതം ദേശീയ മതമായി 301-ാമാണ്ടില്‍ ​​അംഗീകരിച്ചത് പശ്ചിമേഷ്യന്‍ രാജ്യമായ അര്‍മേനിയാണ്. അവിടെയ്ക്കാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ത്രിദിന സന്ദര്‍ശനം.

വെള്ളിയാഴ്ച ജൂണ്‍ 24-ാം തിയതി ആരംഭിക്കുന്ന സന്ദര്‍ശം 26-ാം തിയതി ഞായറാഴ്ചവരെ നീണ്ടുനില്ക്കും.

അപ്പസ്തോലന്മാരായ ബര്‍ത്തലോമ്യോ, യൂദാ തദേവൂസ് എന്നിവരാല്‍ ഊട്ടിയുറപ്പിക്കപ്പെട്ട അര്‍മേനിയയിലെ ക്രൈസ്തവവിശ്വാസം ക്രിസ്തുവര്‍ഷം 300-നടുത്ത് ദേശീയ തലത്തിലേയ്ക്ക് വളര്‍ത്തിയത് അര്‍മേനിയന്‍ സഭയുടെ ആത്മീയ പിതാവെന്ന് അറിയപ്പെടുന്ന സഭാപണ്ഡിതന്‍, നാരഗിലെ വിശുദ്ധ ഗ്രിഗരിയാണ്. 

മുപ്പതു ലക്ഷത്തിലേറെ വരുന്ന ആര്‍മേനിയന്‍ കത്തോലിക്കാ-അപ്പസ്തോലിക ക്രൈസ്തവ സഭകളിലെ വിശ്വാസികളെയും, ലോകത്തിന്‍റ നാനാഭാഗത്തേയ്ക്കും പീഡനങ്ങളെ ഭയന്നു കുടിയേറിയ അര്‍മേനിയന്‍ സഭാമക്കളെയും വിശ്വാസത്തില്‍ ആശ്ലേഷിച്ചുകൊണ്ടുള്ള ക്രൈസ്തവൈക്യമാനമുള്ള സന്ദര്‍ശനമാണ് പാപ്പാ ഫ്രാന്‍സിസിന്‍റേതെന്ന്, പാപ്പായ്ക്കൊപ്പം യാത്രചെയ്യുന്ന ഫാദര്‍ ലൊമ്പാര്‍ഡി വാര്‍ത്താ സമ്മേളനത്തില്‍ വിശേഷിപ്പിച്ചു.

രാഷ്ട്രപ്രമുഖരുമായുള്ള കൂടിക്കാഴ്ച, ജനങ്ങള്‍ക്കൊപ്പമുള്ള സമൂഹബലിയര്‍പ്പണം എന്നിവ കൂടാതെ, തലസ്ഥാന നഗരമായയേറവനിലെ സിത്-സ്സേര്‍ണാകബെര്‍ദിലുള്ള ദേശീയ രക്തസാക്ഷി സ്മാരകത്തിലേയ്ക്കുള്ള പാപ്പായുടെ സന്ദര്‍ശനം ഏറെ പ്രധാനപ്പെട്ടതും പ്രസക്തവുമാണെന്ന് ഫാദര്‍ ലൊമ്പാര്‍ഡി അഭിപ്രായപ്പെട്ടു. ഒന്നാം ലോക മഹായുദ്ധകാലത്തു നടന്ന, മെഡ്സ് യേഗന്‍... 'വന്‍പാതകം' എന്ന് അര്‍മേനിയന്‍ ഭാഷയില്‍ വിശേഷിപ്പിക്കപ്പെടുന്ന 1915-ലെ കൂട്ടക്കുരുതിയുടെ സ്മാരകം ശനിയാഴ്ച പാപ്പാ സന്ദര്‍ശിക്കും. അവിടെ പ്രാര്‍ത്ഥിക്കും. സന്ദേശം നല്കും. 1,50,000ല്‍ അധികം പേരാണ് അവിടെ കൊല്ലപ്പെട്ടത്. ഫാദര്‍ ലൊമ്പാര്‍ഡി അനുസ്മരിപ്പിച്ചു.

വേദനിക്കുന്നവരുടെ മദ്ധ്യത്തിലേയ്ക്കും, ഒറ്റപ്പെട്ട് സമൂഹത്തിന്‍റെ അതിരുകളില്‍ കഴിയുന്നവരിലേയ്ക്കും ക്രിസ്തുവിന്‍റെ സ്നേഹകാരുണ്യവുമായിട്ടാണ് പശ്ചിമേഷ്യയുടെ കൊകേഷ്യന്‍ തീരങ്ങളിലേയ്ക്ക് ഈ ജൂബിലിവത്സരത്തില്‍ പാപ്പാ ഫ്രാന്‍സിസ് യാത്രചെയ്യുന്നത്. ഫാദര്‍ ലൊമ്പാര്‍ഡി വിശേഷിപ്പിച്ചു.

ഈ അപ്പസ്തോലിക സന്ദര്‍ശനത്തിന് വ്യക്തമായ സഭൈക്യമാനമുണ്ട്. അപ്പസ്തലന്മാരാല്‍ - വിശുദ്ധരായ യൂദാ തദേവൂസിനാലും ബര്‍ത്തലോമ്യോയാലും സ്ഥാപിച്ചതാണ് അര്‍മേനിയന്‍ സഭ. ബഹൂഭൂരിപക്ഷവും അതില്‍ റോമിനെ ഇനിയും അംഗീകരിക്കാത്ത അപ്പസ്തോലിക സഭയാണ്. അര്‍മേനിയന്‍ കത്തോലിക്കാ സഭ ന്യൂനപക്ഷമാണ്. ഇങ്ങനെയൊരു വിഭാഗീതയ നിലനില്‍ക്കെ, ക്രിസ്തുവിലുള്ള പൊതുവായ വിശ്വാസവും വിശ്വാസപൗരാണികതയും, വിശ്വാസത്തെപ്രതി ജീവന്‍ സമര്‍പ്പിച്ച ആയിരങ്ങളും അര്‍മേനിയന്‍ ജനതയെ ഒന്നിപ്പിക്കുന്നുണ്ട്. ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി.

Source: Vatican Radio