News >> ഈ പുഞ്ചിരി നമ്മോട് പറയുന്നത്
അർജന്റീന: മരണത്തിന്റെ വേദനാജനകമായ താഴ്‌വരകളിലൂടെ സഞ്ചരിക്കുന്നവർക്ക് സന്തോഷത്തിന്റെയും ജീവിതനൈർമല്യത്തിന്റെയും സാക്ഷ്യമായി തീരുകയാണ് അർജന്റീനയിൽനിന്നുള്ള കർമലീത്ത സിസ്റ്റർ സിസിലിയ മരിയ.

അതീവ വേദനാജനകമായ കാൻസർ രോഗത്തിന്റെ നടുവിലും നിരാശയ്ക്കടിമപ്പെടാതെ സന്തോഷത്തിലും പ്രാർത്ഥനയിലുമായിരുന്നു സിസ്റ്റർ സിസിലിയ. അവളുടെ മുഖത്ത് എപ്പോഴും പുഞ്ചിരി നിറഞ്ഞുനിന്നു. അവസാന നിമിഷങ്ങളിൽ സിസ്റ്ററെ സന്ദർശിച്ചവർക്ക് ആ മുഖത്തെ ശാന്തതയും സന്തോഷവും അത്ഭുതമാണുളവാക്കിയത്. തന്റെ ജീവിതത്തെ പൂർണമായും സമർപ്പിച്ച മണവാളനുമായുള്ള കണ്ടുമുട്ടൽ യാഥാർത്ഥ്യമായതുപോലെയായിരുന്നു അവളുടെ മുഖഭാവങ്ങൾ, മുഖത്തെ സന്തോഷം.മരണത്തിനുമുമ്പ് സിസ്റ്റർ സിസിലി എഴുതി: "ഞാൻ വളരെ സംതൃപ്തയാണ്. ദൈവത്തിന്റെ സഹനങ്ങളിലൂടെയുള്ള പ്രവൃത്തികളും എനിക്കുവേണ്ടി പ്രാർത്ഥിക്കുന്ന അനേകരെയും കണ്ട് ഞാൻ അത്ഭുതപ്പെടുകയാണ്." ഫ്രാൻസിസ് മാർപാപ്പ പോലും അവൾക്ക് പ്രാർത്ഥനാശംസകൾ അയച്ചിരുന്നു.

സിസ്റ്റർ മരണത്തിന് മുമ്പ് തന്റെ സഹസന്യാസികളോട് ഇപ്രകാരം ആവശ്യപ്പെട്ടിരുന്നു: "അവളുടെ മരിച്ചടക്കിന്റെ സമയത്ത് പ്രാർത്ഥന ചൊല്ലുന്നതിനുപുറമേ സ്‌തോത്രഗീതങ്ങൾ അർപ്പിച്ച് സന്തോഷിക്കണമെന്ന്. മണവാട്ടി മണവാളനെ കണ്ടുമുട്ടുന്ന ആ സന്തോഷത്തെ ഓർത്ത്."

മരണത്തിന്റെ കുറച്ചു മണിക്കൂറുകൾക്കുമുമ്പേ അവൾ ദിവ്യകാരുണ്യം സ്വീകരിച്ചു. ഈശോയുടെ തിരുചോരയാൽ അവളുടെ ചുണ്ട് നനഞ്ഞു.ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിച്ച് സാവധാനം അവൾ ഈ ലോകത്തിൽ ദൈവമേൽപിച്ച സഹനങ്ങളെ അവിടുത്തോടുള്ള സ്‌നേഹത്തെപ്രതി സ്വീകരിച്ച് സന്തോഷത്തോടെ അവളുടെ മണവാളനടുത്തേക്ക് യാത്രയായി. മരണത്തിന്റെ, രോഗത്തിന്റെ വേദനകളിലൂടെ കന്നുപോകുന്ന അനേകർക്ക് ജീവിതത്തിലെ സഹനങ്ങളുടെ അർത്ഥം മനസിലാക്കാൻ ബുദ്ധിമുട്ടുന്ന അനേകർക്ക് സിസ്റ്റർ സിസിലിയ മരിയ പുഞ്ചിരിക്കുന്ന ഒരു അനുഭവമാകട്ടെ.
മനോജ് തോമസ്Source: Sunday Shalom