News >> പാപ്പാ ഫ്രാന്‍സിസിന്‍റെ സാഹോദര്യം തനിക്കു അനുഗ്രഹാശിസ്സെന്ന് : മുന്‍പാപ്പാ ബനഡിക്ട്


തന്‍റെ പൗരോഹിത്യത്തിന്‍റെ 65-ാം വാര്‍ഷികം അനുസ്മരിച്ചുകൊണ്ടു നടത്തിയ വത്തിക്കാനിലെ ലളിതമായ അനുമോദനച്ചടങ്ങില്‍ മുന്‍പാപ്പാ ബനഡിക്ട് 16-ാമന്‍ പങ്കുവച്ച ചിന്തകള്‍:

പൗരോഹിത്യത്തിലെ നന്ദിപ്രകരണം :

അറുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് പൗരോഹിത്യപട്ടത്തിന്‍റെ സ്മരണയില്‍ (29 ജൂണ്‍ 1951)  ഒരു ഗ്രീക്കു വാക്കാണ് ഓര്‍മ്മയില്‍ വരുന്നത്. പൗരോഹിത്യത്തിന്‍റെ എല്ലാമാനങ്ങളും അതില്‍ ഉള്‍ക്കൊള്ളുന്നു - 'യൂക്കരിസ്തോമെന്‍'  "Eucharistomen" . ഗ്രീക്കു ഭാഷയില്‍ നന്ദിയുടെ വാക്കാണിതെങ്കിലും, അത് മാനുഷികമായ നന്ദിപ്രകടനത്തിനും മീതെ പ്രബുദ്ധവും ഗഹനവുമാണ്. കുര്‍ബാനയുടെ സ്തോത്രയാഗപ്രാര്‍ത്ഥനയില്‍ അത് ഉപയോഗിക്കപ്പെടുന്നു. ക്രിസ്തുവിന്‍റെ പീഡാസഹനത്തിലൂടെയും കുരിശുമരണത്തിലൂടെയും കൃതജ്ഞതാപ്രകടനത്തിന് നവമായൊരു മാനം ലഭിക്കുന്നു. അവിടുന്നു ലോകത്തുള്ള സകല തിന്മകളെയും രൂപാന്തരപ്പെടുത്തുന്ന കൃതജ്ഞതാബലി സ്ഥാപിച്ചു. അങ്ങനെ ലോകത്തിന്‍റെ ജീവനെ രൂപാന്തരപ്പെടുത്തി, അടിസ്ഥാനപരമായ ഭാവമാറ്റം വരുത്തി. അതിന്‍റെ പ്രതീകമായി സത്യമായ ജീവന്‍റെ അപ്പമാണ് അവിടുന്നു നമുക്കു നല്കുന്നത്. ലോകത്തെ രൂപാന്തരപ്പെടുത്തുവാനും, ലോകത്തിന്‍റ തിന്മകളെ മറികടക്കുവാനുമുള്ള സ്നേഹത്തിന്‍റെ കരുത്തും കഴിവും അതിനുണ്ട്.   

പാപ്പാ ഫ്രാന്‍സിസിന് പ്രത്യേകം നന്ദി പറഞ്ഞു:

അങ്ങയുടെ തിരഞ്ഞെടുപ്പിന്‍റെ ആദ്യനിമിഷം മുതല്‍ ഇവിടത്തെ എന്‍റെ താമസത്തിന്‍റെ  എല്ലാ നിമിഷങ്ങളിലും അങ്ങേ നന്മയും സ്നേഹവും അനുഭവവേദ്യമാണ്. അത് എന്‍റെ ഉള്ളിന്‍റെ അനുഭവവുമാണ്. വത്തിക്കാന്‍ തോട്ടത്തിന്‍റെ പ്രകൃതി രമണീയതയില്‍ ജീവിക്കുന്നതിനും അപ്പുറം, പാപ്പാ ഫ്രാന്‍സിസിന്‍റെ നന്മയിലാണ് ഞാന്‍ ഇവിടെ വസിക്കുന്നത്. ഇവിടെ  സുരക്ഷിതനാണ് എന്ന ബോധ്യവും ഉറപ്പം എനിക്കുണ്ട്. എല്ലാറ്റിനും നന്ദി അര്‍പ്പിക്കുന്നു. ക്രിസ്തുവിന്‍റെ കാരുണ്യപാതയില്‍ സകലരെയും സകലത്തിനെയും നയിക്കാനും, അങ്ങനെ സകലര്‍ക്കും ദൈവത്തിങ്കലേയ്ക്കുള്ള ഏകമാര്‍ഗ്ഗമായ ക്രിസ്തുവിനെ കാണിച്ചുകൊടുക്കുവാനും അനുഭവവേദ്യമാക്കുവാനും അങ്ങേയ്ക്കു സാധിക്കട്ടെ!

ആശംസകള്‍ അര്‍പ്പിച്ച കര്‍ദ്ദിനാള്‍ സംഘത്തലവന്‍ സൊഡാനോയ്ക്കും, നാട്ടുകാരനായ കര്‍ദ്ദിനാള്‍ മ്യൂളറിനും  പാപ്പാ ബെനഡിക്ട് നന്ദിയര്‍പ്പിച്ചു. ക്രിസ്തുവിന്‍റെ കൃത്ജ്ഞതാസ്തോത്ര യാഗത്തില്‍ (Eucharistomen) സഭയെയും എല്ലാ പ്രവര്‍ത്തനങ്ങളെയും നമ്മെത്തന്നെയും പൂര്‍ണ്ണമായും സമര്‍പ്പിക്കാം. അതില്‍ യാഥാര്‍ത്ഥ്യമാകുന്ന സത്തയിലുള്ള രൂപന്തരീകരണത്തിലൂടെ അവിടുന്ന് നമുക്ക് നവജീവന്‍ നല്‍കട്ടെ! കൃതജ്ഞതാര്‍പ്പണം നവജീവന്‍റെ വേദിയും ലോകവുമാണ്. അവിടെ യഥാര്‍ത്ഥമായ സ്നേഹം മരണത്തെ വെല്ലുന്നതായി മാറി.

പുഞ്ചിരിയോടെ ഒരിക്കല്‍ക്കൂടി എല്ലാവര്‍ക്കും ദൈവാനുഗ്രഹം നേര്‍ന്നു. പാപ്പാ ഫാന്‍സിസിന് ഒരിക്കല്‍ക്കൂടി പ്രത്യേകം നന്ദി പറയുന്നു. ഇങ്ങനെയാണ് പാപ്പാ ബനഡിക്ട് വാക്കുകള്‍ ഉപസംഹരിച്ചത്.

Source: Vatican Radio