News >> സമർപ്പണജീവിതത്തിന്റെ 55 വർഷങ്ങൾ ത്യാഗജീവിതത്തിലൂടെ: ഫാ. ജേക്കബ് വടക്കേക്കുടി
ബാൾട്ടിമൂർ : പൗരോഹിത്യം ദൈവികമായ ഒരു വിളിയും ഉൾക്കാഴ്ചയും വരദാനവുമാണ്. സമർപ്പിതജീവിതത്തിന്റെ മാറ്റുരയ്ക്കപ്പെടുന്ന വലിയ ഒരു പ്രതിഭാസം. വൈദികതിരുവസ്ത്രമണിയുമ്പോൾ ഓരോ വൈദികനും ദൈവനാമത്തിൽ അചഞ്ചലമായി മാറോടണയ്ക്കുന്ന ഒരു പ്രതിജ്ഞയുണ്ട്. ഒരു മെഴുകുതിരി കൊളുത്തി ഈ മെഴുകുതിരിക്കു സമാനമായി ഞാൻ എരിഞ്ഞടങ്ങുകയും തന്റെ ചുറ്റുപാടുമുള്ള സമൂഹത്തിന് വെളിച്ചവും മാർഗവും ദിശയും ചൈതന്യവുമായി ജീവിച്ചുകൊള്ളാമെന്ന ഒരു വ്രതവാഗ്ദാനം.55 വർഷങ്ങൾക്കുമുമ്പ് ഈ വ്രതവാഗ്ദാനവുമായി അൾത്താരയിലണഞ്ഞ ഒരു ത്യാഗബലിയുടെ നേർക്കാഴ്ചയാണ് ഫാ. ജേക്കബ് വടക്കേക്കുടി. ശൈശവം കഴിഞ്ഞ് ബാല്യത്തിലെത്തിയപ്പോൾമു തൽ കർത്താവിന്റെ ദാസനായി പരിണമിക്കാനുള്ള ഒരു ഉൾവിളി അദ്ദേഹത്തിൽ അങ്കുരിച്ചിരുന്നു. പ്രതിലോമസാഹചര്യങ്ങളെ നേരിടേണ്ടിവന്നുവെങ്കിലും കർത്താവിന്റെ കർമഭൂവിലെ ഒരു ദാസനാകാനുള്ള ആഗ്രഹം തിരുത്താനായില്ല. അടിസ്ഥാനവിദ്യാഭ്യാസത്തിനുശേഷം സമർപ്പണജീവിതത്തിനായി ആ ജന്മം ഉഴിഞ്ഞുവെച്ചു. തത്വശാസ്ത്രങ്ങളും ദൈവശാസ്ത്രങ്ങളും കരഗതമാക്കിയ അദ്ദേഹം 1961 മാർച്ച് 12ന് മെത്രാപ്പൊലീത്തയായിരുന്ന അഭിവന്ദ്യ മാത്യു പോത്താനാമൂഴിയിൽനിന്നും ദൈവികമായ തിരുപ്പട്ടം സ്വീകരിച്ചു.വളരെ പിന്നാക്കാവസ്ഥയിലായിരുന്ന കോതമംഗലം രൂപതയിലെ വിവിധ ഇടവകകളിലെ ആത്മീയഗുരുവായി നിയമിക്കപ്പെട്ടു. ചെന്നിടത്തെല്ലാം ദൈവാലയങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും മഠങ്ങളും ആതുരാലയങ്ങളും സ്ഥാപിച്ചു. കർത്താവിന്റെ കൃപയിൽ മാത്രം ആശ്രയിച്ച ആ സമർപ്പണജീവിതം മാനവരാശിക്ക് ഉയർച്ചകളും വളർച്ചകളുമേകി. 21 വർഷത്തെ ത്യാഗജീവിതത്തിലൂടെ അനേകായിരങ്ങളെ വിശ്വാസത്തിന്റെ പന്ഥാവിലൂടെ നയിച്ചതിനുശേഷം ദൈവം തന്ന തന്റെ മറ്റൊരു ദൗത്യത്തെ അദ്ദേഹം മനസ്സാവരിച്ചു.അടുത്ത മൂന്നുവർഷങ്ങൾ ക്രിസ്തുവിനെ അറിയാതിരുന്ന ആഫ്രിക്കൻ ഭൂഖണ്ഡത്തിലായി അദ്ദേഹത്തിന്റെ സഹനബലി. ലൈബീരിയൻ ഭൂപ്രദേശത്തെ പീഡകൾ സഹനങ്ങളാക്കിമാറ്റി അനേകരെ ദൈവികമായ വരദാനപന്ഥാവിലൂടെ നയിച്ചു. മനസ്സ് സജ്ജമായിരുന്നുവെങ്കിലും ശരീരം നിബന്ധനകൾക്ക് വിധേയമായി. പുതിയ ദൗത്യവുമായി അമേരിക്കൻ ഐക്യനാടുകളിലേക്ക് ഒരു 'നാടുകടത്തൽ'.കർമസാഫല്യത്തിനും കർമനിരതയ്ക്കും മുന്നിൽ അടിയറവുപറയാത്ത ആ മഹാമനസ്‌കത വീണ്ടും വചനപ്രഘോഷണത്തിൽ വ്യാപൃതനായി. സുദീർഘമായ 31 വർഷങ്ങൾ അമേരിക്കൻ സമൂഹത്തെ ആധ്യാത്മികതയുടെ തിരിനാളം കൊളുത്തി തട്ടിയുണർത്തി. മൊണ്ടാന സംസ്ഥാനത്തിന്റെ ഹെലാനാ പ്രവിശ്യകളായിരുന്നു അദ്ദേഹത്തിന്റെ കർമമണ്ഡലം.55 വർഷത്തെ സുദീർഘമായ പൗരോഹിത്യജീവിതത്തിനുശേഷം ഭാഗികമായി വിരമിച്ചെങ്കിലും ദൈവികചൈതന്യം കടംകൊടുക്കാതെ ബാൾട്ടിമൂറിൽ ഇന്നും യേശുനാമം ഉച്ചൈസ്ഥര്യം പ്രഘോഷിക്കുന്നു.തന്റെ കുടുംബാംഗമായ ടിസൺ തോമസും കുടുംബവുമായി ഭാഗികവിശ്രമജീവിതം നയിക്കുമ്പോഴും അനേകർക്ക് വചനാമൃതം നൽകുന്ന ഒരു വ്യക്തിപ്രഭാവമാവുന്നു ഫാ. ജേക്കബ് വടക്കേക്കുടി. മാർ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാർമികത്വത്തിൽ ഫാ. ജേക്കബ് വടക്കേക്കുടിയുടെ 55^ാം പൗരോഹിത്യവാർഷികം ഭക്തിനിർഭരമായി കൊണ്ടാടി.സമർപ്പണജീവിതത്തിന്റെ കാതലെന്തെന്ന ചോദ്യത്തിന് ഫാ. ജേ ക്കബിന് ഒരു ഉത്തരം മാത്രം 'ദൈവം സ്‌നേഹമാണ്.'Source: Sunday Shalom