News >> ആരാധനാലയങ്ങൾ, സെമിത്തേരി നിർമാണത്തിന് അനുമതി നൽകാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങൾക്കാകണം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ
കൊച്ചി: ആരാധനാലയങ്ങൾ, സെമിത്തേരി, കബർസ്ഥാനുകൾ എന്നിവയുടെ നിർമാണത്തിന് ജില്ലാ കലക്ടറുടെ അനുമതി ആവശ്യമെന്ന നിബന്ധന ഒഴിവാക്കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. അനുമതി നൽകാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്കാകണം. ക്രൈസ്തവ മതപഠനകേന്ദ്രങ്ങൾ, സൺഡേ സ്‌കൂളുകൾ എന്നിവയ്ക്ക് ഗ്രാൻഡും മതാധ്യാപകർക്ക് ആനുകൂല്യങ്ങളും നൽകണമെന്ന് ആവശ്യപ്പെട്ടു.തെലുങ്കാന മാതൃകയിൽ കേരളത്തിൽ ക്രിസ്ത്യൻ ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ രൂപീകരിക്കണമെന്നും കമ്മീഷൻ ശുപാർശ ചെയ്തു.സച്ചാർ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾക്ക് കൊടുത്തിട്ടുള്ള ആനുകൂല്യങ്ങൾക്കൊപ്പം ജനസംഖ്യാനുപാതികമായി ക്രൈസ്തവ പിന്നോക്കക്കാർക്കും സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും കമ്മീഷൻ സമർപ്പിച്ച ശിപാർശയിൽ പറയുന്നു. ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങൾ ചേർന്ന തങ്ങളുടെ കാലാവധി പൂർത്തിയാക്കുന്നതിനുമുമ്പാണ് വിവിധ വിഷയങ്ങളിലുള്ള ശിപാർശകൾ സംസ്ഥാന സർക്കാരിന് സമർപ്പിച്ചത്. സംസ്ഥാനത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങളിലെ സാമ്പത്തിക, സാമൂഹ്യ പിന്നോക്കക്കാർക്ക് പ്രത്യേകമായ പരിഗണനയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനും അവരെ മുഖ്യധാരയിലേക്ക് ഉയർത്തുന്നതിനും ക്രിസ്ത്യൻ ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ആവശ്യമാണെന്ന് ന്യൂനപക്ഷ കമ്മീഷൻ വിലയിരുത്തി.65 വയസ് പൂർത്തിയായ വൈദികർക്കും സന്യസ്തർക്കും വെൽഫെയർ ഫണ്ടും പെൻഷൻ പദ്ധതികളും ആവശ്യമാണ്. കന്യാസ്ത്രീമഠങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പാക്കണം, വിദേശ ജോലിക്ക് സഹായകമാകുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സിറിയക്, ലാറ്റിൻ, ഫ്രഞ്ച് ഭാഷകൾ പഠിപ്പിക്കുക, വിശുദ്ധ നാടുകൾ സന്ദർശിക്കുന്നവർക്ക് സർക്കാർ സാമ്പത്തിക സഹായം അനുവദിക്കണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.പട്ടികജാതിക്കാർക്കുള്ള എല്ലാ ആനുകൂല്യങ്ങളും ദളിത് ക്രൈസ്തവർക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും ലഭ്യമാക്കണം. പ്രീമെട്രിക് സ്‌കോളർഷിപ്പ് തുകയും ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്റ്റൈപ്പൻഡും വർധിപ്പിക്കണം.ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളിലെ ഭൂരഹിതർക്ക് ഭൂമിയും ഭവനനിർമാണത്തിന് സബ്‌സിഡിയും നൽകണം. ന്യൂനപക്ഷങ്ങളിലെ പിന്നോക്കക്കാർക്ക് കോഴ്‌സുകളുടെ പ്രവേശനത്തിനും ഉദ്യോഗത്തിനുമുള്ള മാർക്കിലും പ്രായത്തിലും ഇളവ് അനുവദിക്കണം. ഈ വിഭാഗത്തിലുള്ള കുടുംബങ്ങളിലെ പെൺകുട്ടികൾക്കായി വിവാഹസഹായനിധി രൂപീകരിക്കണമെന്നും കമ്മീഷൻ ശിപാർശ ചെയ്തു. പുതിയ സർക്കാർ ശിപാർശകളിൽ അനുകൂലമായ നടപടികൾ സ്വീകരിക്കുമെന്നാണ് ന്യൂനപക്ഷ കമ്മീഷൻ പ്രതീക്ഷിക്കുന്നത്. കമ്മീഷൻ ചെയർമാൻ അഡ്വ. എം. വീരാൻകുട്ടി, അംഗങ്ങളായ അഡ്വ. വി.വി. ജോഷി, അഡ്വ. കെ.പി. മറിയുമ്മ എന്നിവർ ചേർന്നാണ് ശിപാർശകൾ സർക്കാരിന് സമർപ്പിച്ചത്.Source: Sunday Shalom