News >> യുവസാഗരത്തിൽ കുളിർമഴയായി മാർപാപ്പാ എത്തും
പോളണ്ട്: ക്രാക്കോ നഗരത്തിൽ യുവസാഗരമിളകിത്തുടങ്ങി. വിവിധ രാജ്യങ്ങളിൽ നിന്നും ലക്ഷക്കണക്കിന് യുവജനങ്ങളാണ് ഇവിടേക്ക് ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്. പോളണ്ടിലും സമീപ പ്രദേശങ്ങളിലുമുള്ള ബിഷപ്പുമാർ അർപ്പിക്കുന്ന ദിവ്യബലിയോടെ ഇന്ത്യൻസമയം ഏഴുമണിക്ക് ഉദ്ഘാടനം നടക്കും. യുവജനങ്ങൾ രജിസ്‌ട്രേഷൻ നടത്തുകയും പരിചയം പുതുക്കുകയും ചെയ്യുന്ന തിരക്കിലാണ് ഇപ്പോൾ. ഇന്ന് ഉദ്ഘാടന സമയത്ത് 30 ലക്ഷത്തിലധികംപേർ പങ്കെടുക്കുമെന്ന് സംഘാടകർ പറയുന്നു. 26 മുതൽ 31 വരെയാണ് ലോക യുവജനസംഗമ ദിനങ്ങൾ.
![201631621](http://www.sundayshalom.com/wp-content/uploads/2016/07/201631621-300x171.jpg)
സമ്മേളനത്തിൽ നാളെ ഫ്രാൻസിസ് പാപ്പ എത്തുന്നുവെന്നതും യുവാക്കളുടെ ആവേശം ഇരട്ടിപ്പിക്കുന്നു. 27ന് എത്തുന്ന ഫ്രാൻസിസ് പാപ്പ ഔദ്യോഗിക സ്വീകരണത്തിനുശേഷം പോളിഷ് പ്രസിഡന്റ് അന്ദ്രേജ് ദൂദയുമായും പോളണ്ടിലെ ബിഷപ്പുമാരുമായും കൂടിക്കാഴ്ച നടത്തും. ജൂലൈ 25 മുതൽ 31 വരെ പോളണ്ടിലെ ക്രക്കൗവിൽ നടത്തുന്ന ലോക യുവജനസംഗമത്തിൽ പങ്കെടുക്കുവാനായി ഫ്രാൻസിസ് പാപ്പയും ഒരുങ്ങിക്കഴിഞ്ഞു. യുവജനസംഗമത്തിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി പാപ്പ നൽകിയ വീഡിയോ സന്ദേശത്തിൽ അദ്ദേഹത്തിന്റെ മുഖത്ത് സന്തോഷം നിഴലിക്കുന്നുണ്ട്."പോളണ്ട് സന്ദർശിക്കുവാനുള്ള അവസരം ലഭിച്ചത് ദൈവത്തിന്റെ വലിയ സമ്മാനമായി കാണുന്നു.' ഫ്രാൻസിസ് മാർപാപ്പ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. പോളണ്ടിലെ ക്രാക്കോവിൽ നടക്കാനിരിക്കുന്ന യുവജന സംഗമത്തെ സ്‌നേഹത്തിന്റയും സാഹോദര്യത്തിന്റയും തീർത്ഥയാത്രയോട് പാപ്പ തന്റെ സന്ദേശത്തിൽ ഉപമിച്ചു.
![201631624](http://www.sundayshalom.com/wp-content/uploads/2016/07/201631624-300x171.jpg)
യുവതീയുവാക്കളെ പാപ്പ തന്റെ സന്ദേശത്തിൽ അഭിനന്ദിച്ചു. 'കുറച്ചു നളുകളായി ക്രക്കൗവിൽ നടക്കാനിരിക്കുന്ന വലിയ സമാഗമത്തിനായി നിങ്ങൾ ഒരുങ്ങുകയാണെന്ന് പാപ്പ പോളണ്ടിലെ സംഘാടകരും നേതൃനിരയിലുമുള്ള യുവാക്കളെ അഭിസംബോധന ചെയ്ത് പറഞ്ഞു. 'പ്രത്യേകിച്ച് പ്രാർത്ഥനയിലൂടെ. നിങ്ങൾ ചെയ്ത എല്ലാത്തിനും ഹൃദയപൂർവ്വം നന്ദി അർപ്പിക്കുന്നു.'പാപ്പ സന്ദേശത്തിൽ വ്യക്തമാക്കി.
പോളണ്ടിന്റെ രക്ഷകയായ ബ്ലാക്ക് മഡോണയുടെ രൂപം സ്ഥിതിചെയ്യുന്ന സെസ്‌തോചോവാ പാപ്പ സന്ദർശിക്കും. പോളണ്ടിലെ നാസി പീഡന കേന്ദ്രങ്ങളായിരുന്ന ഓഷ്വിറ്റ്‌സ്, ബുർക്കിനാവ് ക്യാമ്പുകളിലെ സന്ദർശനം 29ന് രാവിലെയാണ്. അവിടെ നടക്കുന്ന പ്രത്യേക അനുസ്മരണശുശ്രൂഷയിൽ പാപ്പ പ്രസംഗിക്കും. തുടർന്ന് അവിടെ അടുത്തുള്ള കുട്ടികളുടെ സർക്കാർ ആശുപത്രി സന്ദർശിക്കുന്ന പാപ്പ വൈകിട്ടുതന്നെ യുവജനങ്ങൾക്കൊപ്പമുള്ള കുരിശിന്റെ വഴിക്കായി ക്രാക്കോവിൽ തിരിച്ചെത്തും.യുവജനസംഗമത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒത്തു കൂടുന്ന യുവജനങ്ങൾക്ക് പാപ്പ തന്റെ അനുഗ്രഹങ്ങളും ആശീർവാദങ്ങളും അയച്ചു. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ഏഷ്യ, ഓഷ്യാന രാജ്യങ്ങളിലെ യുവജനങ്ങളെ, നിങ്ങളുടെ രാജ്യത്തെയും ക്രക്കൗവിലേക്കുള്ള നിങ്ങളുടെ യാത്രയേയും ഞാൻ അനുഗ്രഹിക്കുന്നു.' സന്ദേശത്തിൽ പാപ്പ കൂട്ടിച്ചേർത്തു. 'ഹൃദയവിശുദ്ധിയുളളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും' (മത്തായി 5:8) എന്നതാണ് ആപ്തവാക്യം.30ന് ക്രാക്കോവിലെ ഡിവൈൻ മേഴ്‌സി തീർത്ഥകേന്ദ്രത്തിലെ 'കരുണയുടെ കവാട'ത്തിലൂടെ, വിശുദ്ധ ഫൗസ്റ്റീനയെ അടക്കം ചെയ്ത ചാപ്പലിലെത്തി മാർപാപ്പ പ്രാർത്ഥിക്കും. സമാപനദിനമായ 31ന് അർപ്പിക്കുന്ന ദിവ്യബലിക്കുശേഷം സംഗമത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച ഓർഗനൈസർമാർ, വോളണ്ടിയർമാർ എന്നിവരെയും സന്ദർശിച്ചശേഷമായിരിക്കും പാപ്പ വത്തിക്കാനിലേക്ക് മടങ്ങുന്നത്. സമാപന ദിവ്യബലിമധ്യേ അടുത്ത സംഗമവേദി പാപ്പ പ്രഖ്യാപിക്കും. 187 രാജ്യങ്ങളിൽനിന്നും പങ്കെടുക്കുന്നവരിൽ 47 കർദിനാൾമാരും 800ൽപരം ബിഷപ്പുമാരും 20,000 ഓളം വൈദികരും ഉൾപ്പെടുന്നു.600 ഏക്കർ വിസ്താരമുള്ള മൈതാനമാണ് സംഗമത്തിന് തയാറാക്കിയിരിക്കുന്നത്. ഒരു ഭാഗത്തുകൂടി റോഡും മറുഭാഗത്തുകൂടി പുഴയും ഒഴുകുന്ന ഇവിടെ സുരക്ഷ ഒരുക്കുക ശ്രമകരമായതിനാൽ സൈന്യമാണ് സുരക്ഷാകാര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സമ്മേളനം നടക്കുന്ന വേദിയിലേക്ക് താൽക്കാലികമായി നാലു പുതിയ പാലങ്ങളും നിർമിച്ചിട്ടുണ്ട്.വിശുദ്ധ ജോൺ പോൾ രണ്ടാമനുള്ള സ്മരണാജ്ഞലിയായി 'ജോൺ പോൾ രണ്ടാമന്റെ ദിവ്യബലി' എന്ന പേരിൽ സംഗീത പരിപാടിയാണ് സമാപന ദിനം അരങ്ങേറുന്നത്. ലത്തീൻ ഭാഷയിൽ എഴുതി ഹെൻറിക് ജാൻ ബോതോർ സംവിധാനം ചെയ്ത സംഗീതപരിപാടി വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്. പോളണ്ടിലെ പ്രശസ്തരായ 300 പേരുടെ ഗായകസംഘവും 100 പേരുടെ ഓർക്കസ്ട്രയും സംഗീതപരിപാടിയിൽ അണിനിരക്കുന്നുണ്ട് .CBCI നേതൃത്വം നൽകുന്ന ഇന്ത്യൻ സംഘം ക്രാക്കോവിൽ എത്തിച്ചേർന്നു. കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘത്തിന് ICYM പ്രസിഡന്റ് സി ജോ അമ്പാട്ട് KCYM സംസ്ഥാന ഡയറക്ടർ ഫാ.മാത്യൂ ജേക്കബ് തിരുവാലിൽ SMYM ഡയറക്ടർ ഫാ മാത്യു കൈപ്പൻപ്ലാക്കൽ KCYM മുൻ സംസ്ഥാന പ്രസിഡൻറ് ഷൈൻ ആന്റണി മുൻ സംസ്ഥാന ജന: സെക്രട്ടറി മനോജ് എം കണ്ടത്തിൽ എന്നിവർ നേതൃത്വം നൽകുന്നുSource: Sunday Shalom