News >> നൂറ്റാണ്ടുകൾ പഴക്കമുള്ള ക്രൈസ്തവ ചിഹ്നങ്ങളും വചനങ്ങളും കരീബിയൻ ഗുഹകളിൽ കണ്ടെത്തി

വാഷിംഗ്ടൺ : 16^ാം നൂറ്റാണ്ടിൽ വരച്ചതെന്നു കരുതപ്പെടുന്ന ക്രൈസ്തവ ചിഹ്നങ്ങളും വിവിധ ലിപികളിൽ എഴുതിയ വചനങ്ങളും കരീബിയൻ ഗുഹകളിൽനിന്നും ശാസ്ത്രജ്ഞർ കണ്ടെത്തി. മൊണ എന്ന പേരിൽ അറിയപ്പെടുന്ന ചെറു ദ്വീപിലെ ഗുഹകളിലാണ് ചിഹ്നങ്ങളും വചനങ്ങളും കണ്ടെത്തിയത്. ഡോമ്‌നിക്കൻ റിപ്ലബ്ലിക്കിന്റെയും പ്ലൂർട്ടോ റിക്കോയുടെയും മധ്യത്തിലായി സ്ഥിതി ചെയ്യുന്ന മലകളും ഗുഹകളുമുള്ള ചെറു ദ്വീപാണ് മൊണ.


1494ൽ ക്രിസ്റ്റഫർ കൊളമ്പസ് ഇവിടെ എത്തിയതായി രേഖകൾ പറയുന്നു. നിരവധി ഗുഹകളുള്ള മൊണയിൽ അര മൈലോളം നീളമുള്ള 18^ാം നമ്പർ ഗുഹയിലാണ് പുരാവസ്തു ഗവേഷകരും ശാസ്ത്രജ്ഞരും പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. 250ൽപ്പരം ചിത്രങ്ങളും എഴുത്തുകളും ഈ ഗുഹയിൽനിന്നും കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിലേക്കുള്ള യാത്രാ മധ്യേ യൂറോപ്പ്യൻ മിഷ്ണറിമാർ നടത്തിയ വരകളാണ് ഇവയെന്നു ശാസ്ത്രജ്ഞർ അനുമാനിക്കുന്നു.


ലാറ്റിൻ ഭാഷയിലും സ്പാനിഷ് ഭാഷയിലും ബൈബിളിലെ പല വചനങ്ങളും ഇവിടെ വ്യക്തമായും, അവ്യക്തമായും രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവം പല കാര്യങ്ങളും നിർമിച്ചിരിക്കുന്നു എന്നതാണ് ഒരു ചിത്രത്തിന്റെ ലിപിയിൽനിന്നും ശാസ്ത്രജ്ഞർ ഭാഷാപണ്ഡിതരുടെ സഹായത്തോടെ വായിച്ചെടുത്തത്. ;ദൈവം നിന്നോട് ക്ഷമിക്കട്ടെ എന്നും ചില സ്ഥലങ്ങളിൽ എഴുതിയിരിക്കുന്നു. ബൈബിളിലെ വചനം അതേ പടിയും ഇവിടെ എഴുതപ്പെട്ടിട്ടുണ്ട്. വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു എന്ന വാക്യം ചുമരിൽ എഴുതിയിരിക്കുന്നതു ലാറ്റിൻ ഭാഷയിലാണ്.


ഗുഹയുടെ ഏറ്റവും വലിയ പ്രത്യേകത പല സ്ഥലങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്ന കുരിശിന്റെ അടയാളമാണ്. തന്റെ വലതു കരം ഉപയോഗിച്ച് വൈദികർ ആശീർവദിക്കുന്ന അതേ രീതിയിലാണ് കുരിശ് രൂപം വരച്ചിരിക്കുന്നത്. കാൽവരിയിലെ ക്രൂശീകരണത്തെ അതേ പടി രേഖപ്പെടുത്തുന്ന വരകളും ഗുഹയിലുണ്ട്. മൂന്നു കുരിശുകളുള്ള ഈ ചിത്രത്തിൽ, നടുക്ക് സ്ഥിതി ചെയ്യുന്ന കുരിശിന്റെ താഴെ ലാറ്റിൻ ഭാഷയിൽ യേശുക്രിസ്തു എന്നും എഴുതിയിരിക്കുന്നു. ബ്രിട്ടീഷ് മ്യൂസിയം, പ്ലൂർട്ടോറിക്കോ പ്രകൃതി സംരക്ഷണ വകുപ്പ്, ലിസെറ്റർ സർവകലാശാല എന്നിവിടങ്ങളിൽനിന്നുള്ള ശാസ്ത്രജ്ഞരാണ് പഠനത്തിന് നേതൃത്വം നൽകിയത്.


Source: Sunday Shalom