News >> വ്യക്തിയുടെ അന്തസ്സുമാനിക്കുന്ന വികസനത്തിന്‍റെ വീക്ഷണം


Source: Vatican Radio

വികസനത്തെക്കുറിച്ചുള്ള ധാരണയില്‍ ധാര്‍മ്മികത വേണമെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ വത്തിക്കാന്‍റെ സ്ഥിരംനിരീക്ഷകന്‍, ആര്‍ച്ചുബിഷപ്പ് ബര്‍ണദീത്തോ ഔസാ പ്രസ്താവിച്ചു.

ഒക്ടോബര്‍ 11-ാം തിയതി ചൊവ്വാഴ്ച യുഎന്നിന്‍റെ ന്യൂയോര്‍ക്ക് ആസ്ഥാനത്തു ചേര്‍ന്ന സുസ്ഥിതി വികസനപദ്ധതി സംബന്ധിച്ച പൊതുസമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് ഔസാ വത്തിക്കാന്‍റെ പേരില്‍ അഭിപ്രായപ്രകടനം നടത്തിയത്. വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ കമ്പോള സമ്പദ്ഘടനയും സ്ഥിതിവിവര കണക്കുകളും നിഷ്ക്കര്‍ഷിക്കപ്പെടുമ്പോഴും മനുഷ്യന്‍ ആയിരിക്കണം വികസനപദ്ധതിയുടെ കേന്ദ്രസ്ഥാനത്ത്. അതിനാല്‍ യുഎന്നിന്‍റെ 2030-വരെ നീളുന്ന സുസ്ഥിതി വികസനപദ്ധതിക്ക് വ്യക്തികേന്ദ്രീകൃതമായ ഒരു ധാര്‍മ്മിക, ആത്മീയ, മതാത്മക വീക്ഷണം അനിവാര്യമാണെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ ചൂണ്ടിക്കാട്ടി. സമഗ്രമായ മാനവിക വികസനത്തെ, വ്യക്തി-കേന്ദ്രീകൃത വികസനമെന്ന് വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പരിശുദ്ധസംഹാസനത്തിന്‍റെ വക്താവ് പ്രസ്താവിച്ചു.

വ്യക്തിയുടെ അന്തര്‍ലീനമായ അന്തസ്സും, സമൂഹത്തിന്‍റെ പൊതുനന്മയുമാണ് വികസനത്തിന്‍റെ വീക്ഷണം ലക്ഷ്യംവയ്ക്കേണ്ടത്. തുല്യാന്തസ്സ് (Equal Dignity) എന്ന അടിസ്ഥാന നിയമം കണക്കിലെടുക്കുമ്പോള്‍ പാവങ്ങളും പാര്‍ശ്വവത്ക്കരിക്കപ്പെട്ടുവരും വികസനപദ്ധതികളുടെ നിഷ്ക്രിയരായ ഉപഭോക്താക്കളാകാന്‍ പാടില്ല, മറിച്ച് അവര്‍ അതിന്‍റെ സജീവ ഉപഭോക്താക്കളാകണമെന്ന് ആര്‍ച്ചുബിഷപ്പ് ഔസ വിശേഷിപ്പിച്ചു.

ലോകത്ത് ബഹൂഭൂരിപക്ഷം വരുന്ന പാവങ്ങള്‍ വികസനത്തിന്‍റെ അന്തസ്സുള്ള സജീവ ഉപഭോക്താക്കളും പ്രവര്‍ത്തകരുമാകാനാണ് രാഷ്ട്രങ്ങളും പ്രസ്ഥാനങ്ങളും പരിശ്രമിക്കേണ്ടത്. അതുവഴി അധികംപേരും അനുഭവിക്കുന്ന കൊടുംദാരിദ്ര്യത്തിന്‍റെ പിടിയില്‍നിന്നും അവരെ മോചിതരാക്കാമെന്നും ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

തുല്യാന്തസ്സെന്ന സംജ്ഞ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ പൊതുമേഖലയിലും വ്യാവസായ മേഖലിയിലും മാനവശേഷിയുടെ മേഖലയിലുമുള്ളവര്‍ സത്യസന്ധരും നീതിനിഷ്ഠരുമാകണം. അവര്‍ മാനവികതയുടെ ക്ലേശങ്ങളോട് നിസ്സംഗത കാട്ടാത്തവരുമാകണം. വത്തിക്കാനുവേണ്ടി ആര്‍ച്ചുബിഷപ്പ് ഔസാ യുഎന്‍ പൊതുസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.