News >> ഓപുസ് ദേയിയുടെ പുതിയ മേലദ്ധ്യക്ഷന്‍ ബിഷപ്പ് ഫെര്‍ണാണ്ടൊ ഒകാരി


Source: Vatican Radio

'ഓപുസ് ദേയി'  (Opus Dei) പ്രേഷിത പ്രസ്ഥാനത്തിന് പാപ്പാ ഫ്രാന്‍സിസ് പുതിയ മേലദ്ധ്യക്ഷനെ നിയോഗിച്ചു.

'ഒപൂസ് ദേയി'യുടെ റോമില്‍ചേര്‍ന്ന സമ്മേളനം പ്രസ്ഥാനത്തിന്‍റെ ഉപാദ്ധ്യക്ഷനായിരുന്ന ബിഷപ്പ് ഫെര്‍ണാണ്ടൊ ഒകാരി ബ്രാഞ്ഞയെ (Fernando Ocariz Brana) സഭാദ്ധ്യക്ഷനായി തിരഞ്ഞെടുത്തത് പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചതിനുശേഷമാണ് ജനുവരി 24-Ɔ൦ തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ നിയമനം പ്രസിദ്ധപ്പെടുത്തിയത്.  'ഓപുസ് ദേയി' യുടെ സുപ്പീരിയര്‍ ജനറലും, മെത്രാനുമായിരുന്ന ഹാവിയര്‍ എക്കെവേരി ഡിസംബര്‍ 12-ന് അന്തരിച്ചതിനെ തുടര്‍ന്നാണ് ബിഷപ്പ് ഫെര്‍ണാണ്ടൊ ഒകാരിയുടെ തിരഞ്ഞെടുപ്പും നിയമനവും നടന്നത്.

റോമില്‍ 'സാന്താ ക്രോചെ' എന്നറിയപ്പെടുന്ന വിശുദ്ധ കുരിശിന്‍റെ പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയിലെ ക്രിസ്തുവൈജ്ഞാനികവിഭാഗം മേധാവിയും അദ്ധ്യാപകനും ഗ്രന്ഥകര്‍ത്താവുമാണ് 'ഓപൂസ് ദേയി'യുടെ നേതൃസ്ഥാനം ഏറ്റെടുത്ത 75 വയസ്സുകാരന്‍, ബിഷപ്പ് ഫെര്‍ണാണ്ടോ ഒകാരിസ്.  സാധാരണക്കാരായ മനുഷ്യരെ ദൈവം വിശുദ്ധിയിലേയ്ക്കു വിളിക്കുന്നു - എന്നതാണ് 'ഓപുസ് ദേയി' ആഗോള പ്രസ്ഥാനത്തിന്‍റെ പ്രേഷിതനയവും ബലതന്ത്രവും. ലോകത്തെ 90 രാജ്യങ്ങളില്‍നിന്നും വൈദികരും അല്‍മായരുമായി ഒരു ലക്ഷത്തോളം അംഗങ്ങള്‍ ഇപ്പോള്‍ പ്രസ്ഥാനത്തിലുണ്ട്. വളരെ സാധാരണക്കാര്‍ക്ക്‍ അവരുടെ ജീവിത ചുറ്റുപാടികളില്‍നിന്നും വിശുദ്ധിയിലേയ്ക്ക് തങ്ങളെത്തെന്നെ ഉയര്‍ത്താം എന്ന മൗലിക വീക്ഷണവുമായി വിശുദ്ധനായ ഹൊസ്സെ മരീയ എസ്ക്രീവ 1928-ല്‍ സ്പെയിനില്‍ തുടക്കമിട്ട ആഗോള പ്രേഷിതപ്രസ്ഥാനമാണ് 'ഓപുസ് ദേയി'  (Opus Dei).