News >> കുടുംബം സ്നേഹത്തിന്റെ സത്യം പഠിപ്പിക്കണം: ഫ്രാന്‍സിസ് മാര്‍പാപ്പ

ഫാ. ജോസഫ് സ്രാമ്പിക്കല്‍ 

വത്തിക്കാന്‍ സിറ്റി: കുടുംബം സ്നേഹത്തിന്റെ സത്യം പഠിപ്പിക്കുന്നില്ലെങ്കില്‍ വേറൊരു വിദ്യാലയത്തിനും അതു പഠിപ്പിക്കാന്‍ സാധിക്കുകയില്ലന്നു ഫ്രാന്‍സീസ് മാര്‍പാപ്പ.  സെന്റ് പീറ്റേഴ്സ് ചത്വരം നിറഞ്ഞുകവിഞ്ഞ തീര്‍ഥാടകര്‍ക്കു പൊതുസന്ദര്‍ശനം നല്കുന്നതിനിടെ വചനസന്ദേശം നല്കുകയായിരുന്നു മാര്‍പാപ്പ. 

ഒരു നിയമത്തിനും മനുഷ്യമഹത്വത്തിന്റെ അമൂല്യനിധിയായ സ്നേഹത്തിന്റെ സൌന്ദര്യം അടിച്ചേല്പിക്കാന്‍ സാധിക്കുകയില്ല. അതു നമ്മുടെ കുടുംബങ്ങളില്‍ നിന്നു നമ്മള്‍ സാംശീകരിച്ചെടുക്കണം. സ്നേഹമില്ലാത്ത കുടുംബം ഒരു വൈരുധ്യമാണ്. 

ഈ കാലഘട്ടത്തില്‍ പരസ്പരം നല്കുന്ന വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ കുറവുണ്ടാകുന്നു. ഓരോ വ്യക്തിയും വ്യക്തിപരമായ സംതൃപ്തിയാണ് അന്വേഷിക്കുന്നത്. കുടുംബം എന്ന യാഥാര്‍ഥ്യം നിലനില്‍ക്കുന്നതു നല്കുന്ന വാഗ്ദാനങ്ങളിലുള്ള വിശ്വസ്തതയിലാണ്. സ്വാതന്ത്യ്രമില്ലാതെ സ്നേഹബന്ധമില്ല, സ്നേഹമില്ല, വിവാഹമില്ല. സ്വാതന്ത്യ്രവും വിശ്വസ്തതയും പരസ്പരം എതിര്‍ക്കുന്നില്ല, മറിച്ചു പരസ്പരം സഹായിക്കുന്നുവെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. 

പതിനഞ്ചാം പൊതുസമ്മേളനത്തില്‍ സനിഡിന്റെ അവസാന പ്രമേയത്തിനുവേണ്ടിയുള്ള കരട് രേഖ അവതരിപ്പിക്കുന്നതും സിനഡ് പിതാക്കന്മാര്‍ക്ക് അതിന്റെ പകര്‍പ്പ് നല്കുന്നതുമാണ്. പതിനാറാം പൊതുസമ്മേളനത്തില്‍ സിനഡ് പിതാക്കന്മാര്‍ ഈ കരട് രേഖയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുന്നതും അവരുടെ നിര്‍ദേശങ്ങള്‍ എഴുതി സമര്‍പ്പിക്കു ന്നതുമാണ്. Source: Deepika