News >> യേശുക്രിസ്തുവിന്‍റെ മനസ്സുള്ളവരാകുകയാണ് നവ മാനുഷികത്വം


ഇറ്റലിയിലെ കത്തോലിക്കാസഭയുടെ ഫ്ലോറന്‍സില്‍ നടക്കുന്ന അഞ്ചാമതു ദേശീയസമ്മേളനത്തെ പാപ്പാ ഫ്രാന്‍സിസ് നവംബര്‍ പത്താം തിയതി അഭിസംബോധനചെയ്തു സംസാരിച്ചു.

"ഒരു നവ മാനുഷികത്വം യേശുക്രിസ്തുവില്‍" എന്ന വിഷയത്തെ കേന്ദ്രീകരിച്ചു സംസാരിച്ച പാപ്പാ, നവ മാനുഷികത്വം എന്നത് യേശുക്രിസ്തുവിന്‍റെ മനസ്സുള്ളവരാകുക എന്നതാണെന്ന് വി.പൗലോസ്ശ്ലീഹാ ഫിലിപ്പിയാക്കാര്‍ക്കെഴുതിയ ലേഖനത്തിലെ രണ്ടാമദ്ധ്യായത്തെ ആസ്പദമാക്കി ചൂണ്ടിക്കാട്ടി.  ക്രിസ്തീയ മാനവികതയ്ക്ക് എളിമ, നിസ്വാര്‍ത്ഥത, നിര്‍വൃതി എന്നീ മൂന്നു മനോഭാവങ്ങളുണ്ടായിരിക്കണമെന്ന് പാപ്പാ വ്യക്തമാക്കി .

സ്വയം ശൂന്യമാക്കിക്കൊണ്ട്, താഴ്മയുള്ളവനും മരണംവരെ അനുസരണയുള്ളവനും, ദാസനുമായ യേശുവിന്‍റെ മുഖമാണ് അവഹേളിക്കപ്പെടുകയും അടിമകളാക്കപ്പെടുകയും ശൂന്യവത്ക്കരിക്കപ്പെടുകയും ചെയ്യുന്ന അനേകം സഹോദരങ്ങളിലൂടെ നമ്മെ നോക്കുന്ന ക്രിസ്തുവിന്‍റെ മുഖമെന്ന് പാപ്പാ പറ‍ഞ്ഞു. സ്വയം താഴ്മയുള്ളവരാകാതെ ആ മുഖം ദര്‍ശിക്കാന്‍ കഴിയില്ലെന്നും അതില്ലാതെ ക്രൈസ്തവ മാനവീകതയെക്കുറിച്ച് നാം ഒന്നും മനസ്സിലാക്കില്ലെന്നും നമ്മുടെ മനോഹരവും  സംസ്‌ക്കാരസമ്പന്നവും സ്‌ഫുടതയുള്ളതുമായ വാക്കുകള്‍ വെറും പൊള്ളയായവ ആയിരിക്കുമെന്നും പാപ്പാ വ്യക്തമാക്കുകയുണ്ടായി.

ഇടയ്ക്കെല്ലാം ചില അസ്വസ്ഥതകളുണ്ടാവുന്നുണ്ടെങ്കിലും ഇറ്റലിയിലെ സഭ ശക്തമായ ദൈവനിശ്വാസം പകരുന്നവരാകണമെന്നും ഇന്നത്തെ വെല്ലുവിളികളോട്, ഭയമില്ലാതെ സ്വതന്ത്രവും തുറവിയുള്ളതുമായ സമീപനമുണ്ടാകണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. 

Source: Vatican Radio