News >> നല്ലതണ്ണി മാര്‍ത്തോമ്മാശ്ളീഹാ ദയറാ അംഗമായ സെബാസ്റ്യന്‍ മാളിയംപുരയ്ക്കലിന് സ്ഥിരം ഡീക്കന്‍ പട്ടം

കോട്ടയം: പെരുവന്താനം നല്ലതണ്ണി മാര്‍ത്തോമ്മാശ്ളീഹാ ദയറാ അംഗമായ സെബാസ്റ്യന്‍ മാളിയംപുരയ്ക്കലിന് നാളെ (12-11-2015)  ഉച്ചകഴിഞ്ഞു മൂന്നിനു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ സ്ഥിര ഡീക്കന്‍ പട്ടം നല്‍കുമെന്ന് ആശ്രമാധിപന്‍ ഫാ. സേവ്യര്‍ കൂടപ്പുഴ അറിയിച്ചു. രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ എടുത്ത സുപ്രധാന തീരുമാനങ്ങളിലൊന്നാണ്സ്ഥിര ഡീക്കന്‍ പദവി. 

'പൌരസ്ത്യ സഭകള്‍' എന്ന ഡിക്രിയുടെ 17-ാം നമ്പറിലാണു സ്ഥിര ഡീക്കന്‍ പദവിയുടെ പുനരുദ്ധാരണം സഭയില്‍ നടപ്പാക്കുന്നത്.  ഉറവിടത്തിലേക്ക് തിരിയുക എന്നതാണു കൌണ്‍സിലിന്റെ മാര്‍ഗനിര്‍ദേശം. ശ്ളീഹന്മാരുടെ നടപടിയില്‍ കാണുന്ന ക്രൈസ്തവസമൂഹ കൂട്ടായ്മയാണ് നല്ലതണ്ണിയിലെ താപസ-സന്യാസാശ്രമത്തിന്റെ പ്രചോദന ഉറവിടം. ദൈവവചനം ധ്യാനിച്ചും പ്രാര്‍ഥിച്ചും പങ്കുവച്ചും ഒരുമിച്ച് ബലിയര്‍പ്പിച്ചും ജീവിക്കുന്ന സമൂഹമാണ് സന്യാസാശ്രമത്തിലുള്ളത്. 1997-ല്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു വട്ടക്കുഴി ഇതിനുള്ള അനുവാദവും അംഗീകാരവും നല്‍കിയതിനെത്തുടര്‍ന്നാണ്പൌരസ്ത്യ കാനന്‍ നിയമം അനുസരിച്ചുള്ള തനതായ നിയമാവലി തയാറാക്കിയതെന്നു ഫാ. സേവ്യര്‍ കൂടപ്പുഴ അറിയിച്ചു.

സഭാ ചരിത്രത്തിന്റെയും സഭാ വിജ്ഞാനീയത്തിന്റെയും എക്യുമെനിസത്തിന്റെയും അധ്യാപകനായി ദീര്‍ഘകാലം സേവനം ചെയ്ത ഫാ. സേവ്യര്‍ കൂടപ്പുഴയാണ് ആശ്രമത്തിനു നേതൃത്വം നല്‍കുന്നത്. രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ കാലത്ത് റോമില്‍ വൈദികപരിശീലനം നടത്തുന്നതിനും യൂണിവേഴ്സറ്റികളില്‍നിന്ന് ഉന്നത ബിരുദങ്ങള്‍ നേടുന്നതിനും സാധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ക്രൈസ്തവ സന്യാസത്തിന്റെയും സഭാ ജീവിതത്തിന്റെയും ഉറവിടങ്ങളിലേക്കുള്ള ഈ സംരംഭം ഫാ. സേവ്യര്‍ കൂടപ്പുഴയുടെ നേതൃത്വത്തില്‍ ആരംഭിച്ചത്. Source: Deepika