News >> പ്രത്യാശയ്ക്കും സംവാദത്തിനും പ്രവര്‍ത്തനത്തിനും ഉള്ള ക്ഷണം, "ലൗദാത്തോ സീ"


പ്രത്യാശയ്ക്കും സംവാദത്തിനും പ്രവര്‍ത്തനത്തിനും ഉള്ള ഒരു ക്ഷണമാണ് "ലൗദാത്തോ സീ" എന്ന ചാക്രികലേഖനം നല്‍കുന്നതെന്ന് പറയുന്നു കര്‍ദ്ദിനാള്‍ ടേര്‍ക്ക്സണ്‍

മെക്സിക്കന്‍ സമൂഹം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചുള്ള പൊതുചര്‍ച്ചയില്‍ പങ്കെടുക്കുന്നവരെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു നീതിസമാധാന കാര്യങ്ങള്‍ക്കായുള്ള  പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്ക്സണ്‍. വിവിധ സഭാ സ്ഥാപനങ്ങള്‍, രാഷ്ട്രീയപൗരസമൂഹങ്ങള്‍ തുടങ്ങിയവയുടെ പ്രതിനിധികളായിരുന്നു നവംബര്‍ പതിനൊന്നാം തിയതി നടന്ന ഈ അന്താരാഷ്ട്ര ഫോറത്തില്‍ പങ്കെടുത്തത്.

മെക്സിക്കോയിലെ ജനങ്ങള്‍ നേരിടുന്ന വെല്ലുവിളികളുടെ വെളിച്ചത്തിലാണ് "അങ്ങേയ്ക്കു സ്തുതി" എന്ന ചാക്രികലേഖനത്തിന്‍റെ സന്ദേശം കര്‍ദ്ദിനാള്‍ വ്യക്തമാക്കിയത്. സമകാലീന ലോകത്തില്‍, പല വിധേനയും സുസ്ഥിരവികസനത്തിനായി സര്‍ക്കാര്‍ ഗവേഷണങ്ങളും ശ്രമങ്ങളും നടത്തുന്നുണ്ട്. നാം വസിക്കുന്ന പൊതുഭവനത്തിന്‍റെ സംരക്ഷണത്തിനായി ഈ ചാക്രികലേഖനത്തിന്‍റെ തുടക്കത്തില്‍ തന്നെ പാപ്പാ ഫ്രാന്‍സിസ് ഏവരെയും ഒരു സംവാദത്തിലേയ്ക്ക് ക്ഷണിച്ചിരുന്നുവെന്നും അതില്‍ മെത്രാന്‍ സമിതികളുടെ സംഭാവനകളെ സ്മരിക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

സമഗ്രമായ പരിസ്ഥിതിസംരക്ഷണം, പരിതസ്ഥിതവിജ്ഞാനം, സാമൂഹ്യ പരിസ്ഥിതി പ്രശ്നങ്ങള്‍ക്കിരയായവരു‍ടെ നീതിക്കും ഐക്യദാര്‍ഢ്യത്തിനുംവേണ്ടിയുമുള്ള കരച്ചില്‍, പാരിസ്ഥിതിക പൗരത്വത്തിനുള്ള ആഹ്വാനം, തുടങ്ങിയവയെ വിശദീകരിച്ചു സംസാരിച്ചു കര്‍ദ്ദിനാള്‍ ടേര്‍ക്ക്സ‌ണ്‍. ഒരു സമഗ്രമായ പാരിസ്ഥിതിക പരിവര്‍ത്തനത്തിനാണ് പാപ്പാ എല്ലാവരെയും നിര്‍ബന്ധിക്കുന്നതെന്നും, ഈ പൊതുഭവനത്തെ പടുത്തുയര്‍ത്താനുള്ള കഴിവ് ഇന്നും മനുഷ്യരാശിക്കുണ്ടെന്നും, അതിന് ഏറ്റവും വലിയ തടസ്സമായി നില്‍ക്കുന്നത് നമ്മുടെ തന്നെ ഹൃദയമനോഭാവങ്ങളാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

പ്രകൃതിയ്ക്കെതിരെയുള്ള അപരാധങ്ങള്‍ നമ്മോടുതന്നെയുള്ള അക്രമങ്ങളാണെന്നും, അത് ദൈവത്തിനെതിരായുള്ള അപരാധങ്ങളാണെന്നും ഉള്ള പാപ്പായുടെ വാക്കുകളെ അനുസ്മരിച്ചുകൊണ്ട്, ഇന്ന്, ഈ നിമിഷംമുതല്‍ പൊതുഭവനത്തിന്‍റെ നന്മക്കായി പ്രവര്‍ത്തിക്കാനുള്ള വെല്ലുവിളി സ്വീകരിക്കണമെന്നും അവരെ ഓര്‍മ്മിപ്പിച്ചു. 

Source: Vatican Radio