News >> വത്തിക്കാനിലെ 'ക്രിസ്തുമസ്ട്രീ' കാരുണ്യത്തിന്‍റെ ദേവദാരു


ഡിസംബര്‍ 8-ന് പാപ്പാ ഫ്രാന്‍സിസ് ഉത്ഘാടനം ചെയ്യുന്ന കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷവുമായി ബന്ധപ്പെട്ടാണ് വത്തിക്കാനിലെ ക്രിസ്തുമസ് ട്രീ പതിവിലും നേരത്തെ തയ്യാറാകുന്നത്. 

മുന്‍പാപ്പാ ബനഡിക്ടിന്‍റെ ജന്മനാടായ ജര്‍മ്മനിയിലെ ബവേറിയയില്‍നിന്നുമാണ്  ക്രിസ്തുമസ് മരം നവംബര്‍ 19-ാം തിയതി വ്യാഴാഴ്ച റോ‍ഡുമാര്‍ഗ്ഗം വത്തിക്കാനില്‍ എത്തിയത്. സ്പ്രൂസ് വര്‍ഗ്ഗത്തില്‍പ്പെട്ട രണ്ടു ശിഖരങ്ങളുള്ളതും നൂറ് അടി (33 meters) ഉയരമുള്ളതുമായ മനോഹരമായ ദേവദാരുവാണ്  അത്.  

ഇറ്റലിയിലെ കുട്ടികളുടെ ക്യാന്‍സര്‍ ഫൗണ്ടേഷന്‍റെ (Lene Thun Foudation) നേതൃത്വത്തില്‍ രോഗികളായ കുട്ടികള്‍ നിര്‍മ്മിച്ച അലങ്കാരവസ്തുക്കള്‍ വത്തിക്കാനിലെ ക്രിസ്തുമസ്മരം കൂടുതല്‍ ഭംഗിയുള്ളതാക്കുമെന്നതും  ജൂബിലിവര്‍ഷത്തിന്‍റെ പ്രത്യേകതയായിരിക്കും.  വടക്കെ ഇറ്റലിയിലെ പുരാതന നഗരവും അതിരൂപതയുമായ ത്രെന്തോസിലെ കലാകാരന്മാര്‍ ഒരുക്കുന്ന സവിശേഷമായ പുല്‍ക്കൂടും ഈ വര്‍ഷം വത്തിക്കാനിലെ കാരുണ്യത്തിന്‍റെ ജൂബിലി ക്രിസ്തുമസ് സവിശേഷമാക്കും.

ക്രിസ്തുമസ് മരം ജൂബിലി വര്‍ഷത്തിന്‍റെ ഉത്ഘാടനദിനമായ ഡിസംബര്‍ 8-ാം തിയതി ഉയര്‍ന്നു തെളിയുമെങ്കിലും, ചത്വരത്തിലെ ക്രിബ്ബിന്‍റെ ഔപചാരികമായ ഉത്ഘാടനം ഡിസംബര്‍ 18-ാം തിയതിയായിരിക്കുമെന്ന് ക്രിബ്ബിന്‍റെ സംവിധായകരായ വത്തിക്കാന്‍ ഗവര്‍ണ്ണറേറ്റിന്‍റെ പ്രസ്താവന വെളിപ്പെടുത്തി. 

Source: Vatican Radio