News >> അനുരഞ്ജനം അത്യധികം ആവശ്യമായിരിക്കുന്ന ഇന്നത്തെ ലോകം
ഭീകരാക്രമണങ്ങള്‍ ഏറെ നിണം ചൊരിയുന്ന പശ്ചാത്തലത്തില്‍ ഇന്നത്തെ ലോകത്തിന് അനുരഞ്ജനം അത്യധികം ആവശ്യമുണ്ടെന്ന് മാര്‍പ്പാപ്പാ. കോണ്‍സ്റ്റന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കാ സ്ഥാനത്തിന്‍റെ സ്വര്‍ഗ്ഗീയ സംരക്ഷകനായ വിശുദ്ധ അന്ത്രയോസിന്‍റെ തിരുന്നാൾ ( അനുവര്‍ഷം നവമ്പര്‍ 30-ന് ആചരിക്കപ്പെടുന്നു. ) ആശംസാ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ ക്രൈസ്തവര്‍ പൂര്‍ണ്ണ ഐക്യത്തിനായുള്ള പാതയില്‍ മുന്നേറാൻ പരിശ്രമിക്കേണ്ട ആവശ്യകത പരാമര്‍ശിക്കവെ, ഈയിടെയുണ്ടായ ഭീകരാക്രമണങ്ങളെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ടു ഇത് ഊന്നിപ്പറഞ്ഞത്. നിസ്സംഗതയും പരസ്പര അജ്ഞതയും, പരസ്പര വിശ്വാസമില്ലായ്മയിലേക്കും, ദൗര്‍ഭാഗ്യവശാല്‍ സംഘര്‍ഷത്തിലേക്കുപോലും നയിക്കുന്ന ഒരവസ്ഥയില്‍ മതപാരമ്പര്യങ്ങള്‍ തമ്മിലുള്ള സംവാദം പരിപോഷിപ്പിച്ചുകൊണ്ട് സ്ഥായിയായ സമാധാനത്തിനു വേണ്ടിയുള്ള പ്രതിജ്ഞാബദ്ധത കത്തോലിക്കരും ഓര്‍ത്തഡോക്സ് വിശ്വാസികളും നവീകരികരിക്കുകയും ഭീകരാക്രമണങ്ങള്‍ക്കിരകളായവര്‍ക്ക് പ്രാര്‍ത്ഥനാസഹായം നല്‍കുകയും ചെയ്യണമെന്ന് പാപ്പാ സന്ദേശത്തില്‍ പറയുന്നു. ക്രൈസ്തവരുടെ പുനരൈക്യത്തിനായുള്ള യത്നത്തില്‍ പോള്‍ ആറാമന്‍ പാപ്പായും കോണ്‍സ്റ്റന്‍റിനോപ്പിളിലെ പാത്രിയാര്‍ക്കീസായിരുന്ന അത്തെനഗോറസ് ഒന്നാമനും വഹിച്ച സുപ്രധാന പങ്കിനെപ്പറ്റിയും പാപ്പാ തന്‍റെ സന്ദേശത്തില്‍ അനുസ്മരിക്കുന്നു. കത്തോലിക്കാ-ഓര്‍ത്തഡോക്സ് സഭകള്‍ തമ്മില്‍ 1054 ലുണ്ടായ പരസ്പര മുടക്കുകള്‍ നീക്കുന്നതിനെ അധികരിച്ച് ഇരുവരും ഒപ്പുവച്ച കത്തോലിക്ക-ഒര്‍ത്തഡോക്സ് സംയുക്ത പ്രസ്താവനയുടെ അമ്പതാം വാര്‍ഷികം ഇക്കൊല്ലം ഡിസംബര്‍ 7-ന്, അതായത് കരുണയുടെ വര്‍ഷം ആരംഭിക്കുന്നതിന്‍റെ തലേന്നു, വന്നിരിക്കുന്നത് ദൈവിക പരിപാലനയായി താന്‍ കാണുന്നുവെന്നും പാപ്പാ പറയുന്നു. കത്തോലിക്ക - ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലുള്ള എല്ലാ വ്യത്യാസങ്ങളും മാറ്റാന്‍ കഴിഞ്ഞിട്ടില്ല എന്നിരിക്കിലും, പൂര്‍ണ്ണവിശ്വാസത്തിലുള്ള കൂട്ടായ്മയും സാഹോദര്യ ഐക്യവും കൗദാശികജീവിതവും പുനസ്ഥാപിക്കാനുള്ള യാത്രയില്‍ മുന്നേറുന്നതിന് ആവശ്യമായ സാഹചര്യങ്ങള്‍ ഇപ്പോഴുണ്ടെന്ന് പാപ്പാ സന്തുഷ്ടി പ്രകടിപ്പിക്കുകയും ചെയ്യുന്നു. പരിസ്ഥിതി പരിപാലനത്തില്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തൊലൊമെയൊ ഒന്നാമനുള്ള ഔത്സുക്യത്തെക്കുറിച്ച് ആദരവോടെ അനുസ്മരിക്കുന്ന പാപ്പാ കത്തോലിക്ക - ഓര്‍ത്തഡോക്സ് സഭകള്‍ ഒത്തൊരുമിച്ച് സെപ്റ്റമ്പര്‍ ഒന്നിന് പരിസ്ഥിതി പരിപാലന പ്രാര്‍ത്ഥനാദിനം ആചരിക്കുന്നത് ഇരുസഭകളിലെയും അനുയായികള്‍ക്ക് പ്രത്യാശയുടെ അടയാളമാണ് എന്ന തന്‍റെ ബോധ്യം വെളിപ്പെടുത്തുകയും ചെയ്യുന്നു. വിശുദ്ധ അന്ത്രയോസിന്‍റെ തിരുന്നാളിനോടനുബന്ധിച്ച് കോണ്‍സ്റ്റന്‍റിനോപ്പിളിലെത്തിയ പരിശുദ്ധ സിംഹാസാനത്തിന്‍റെ മൂന്നംഗ പ്രതിനിധി സംഘത്തിന്‍റെ തലവന്‍ ക്രൈസ്തവൈക്യത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ കുര്‍ട്ട് കോഹ് (KURT KOCH) ആണ് പാപ്പായുടെ സന്ദേശം പാത്രിയാര്‍ക്കീസിന് കൈമാറിയത്. ഈ പൊന്തിഫിക്കല്‍ സമിതിയുടെ കാര്യദര്‍ശി ബിഷപ്പ് ബ്രയന്‍ ഫാരെലും ഉപകാര്യദര്‍ശി മോണ്‍സിഞ്ഞോര്‍ അന്ത്രെയ പല്‍മിയേരിയും ആണ് പ്രതിനിധി സംഘത്തിലെ ഇതര അംഗങ്ങള്‍. അനുവര്‍ഷം ജൂണ്‍ 29 ന് ആചരിക്കപ്പെടുന്ന പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാളിനോടനുബന്ധിച്ച് കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രീയാര്‍ക്കാ സ്ഥാനത്തിന്‍റെ പ്രതിനിധിസംഘം വത്തിക്കാനിലും എത്താറുണ്ട്.Source: Vatican Radio