News >> സന്ദേശവും സന്ദേശ വാഹകനും ക്രിസ്തുവാണ് : പാപ്പാ ഫ്രാന്‍സിസ് വിശ്വാസ സംഘത്തോട്


സഭയും സഭാസ്ഥാപനവും പ്രേഷിതദൗത്യമായി കാണുന്ന രീതി സമൂഹത്തില്‍ തെറ്റായി വളര്‍ന്നു വരുന്നുണ്ട്. എന്നാല്‍ സഭയല്ല ദൗത്യമെന്നും, സഭ നിര്‍വ്വഹിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതുമായ പ്രേഷിതദൗത്യം, അല്ലെങ്കില്‍ മിഷന്‍ ക്രിസ്തുവാണെന്ന് "Ad Gentes" (പ്രേഷിതപ്രവര്‍ത്തനം സംബന്ധിച്ച രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പ്രബോധനം)  ഉദ്ധരിച്ചുകൊണ്ട് പാപ്പാ വ്യക്തമാക്കി.

ഡിസംബര്‍ 3-ാം തിയതി വ്യാഴാഴ്ച ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സമ്പൂര്‍ണ്ണ സമ്മേളനത്തെ വത്തിക്കാനില്‍ അഭിസംബോധനചെയ്യവെയാണ് സഭയുടെ ദൗത്യത്തെക്കുറിച്ച് പാപ്പാ ഇങ്ങനെ വ്യാഖ്യാനിച്ചത്.

സന്ദേശവും സന്ദേശവാഹകനും ക്രിസ്തുവാണ്. സമ്മാനവും സമ്മാനദാതാവും അവിടുന്നുതന്നെ. അങ്ങനെ സഭാദൗത്യവും സഭയും തമ്മില്‍ തിരിച്ചറിഞ്ഞ്, സഭാപ്രവര്‍ത്തകര്‍ ക്രിസ്തുവാകുന്ന സുവിശേഷത്തിന്‍റെ സേവകരും ദാസരുമാകണമെന്ന് 160-തോളം വരുന്ന സംയുക്തസമ്മേളനത്തിലെ അംഗങ്ങളെ പാപ്പാ ഉദ്ബോധിപ്പിച്ചു.

ഭയലേശമെന്യേ പുറപ്പെട്ട് സുവിശേഷം ഏവര്‍ക്കുമായി എല്ലായിടത്തും എല്ലായ്പ്പോഴും സഭ പ്രഘോഷിക്കുന്നു. അതിനാല്‍ പ്രേഷിതദൗത്യം മറ്റുള്ള ജനതകളെയും സംസ്ക്കാരങ്ങളെയും അറിയിക്കുന്നതുപോലെ അത് സഭയെയും നവീകരിക്കുവാനും രൂപാന്തരപ്പെടുത്തുവാനും കെല്പുള്ളതാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

വിശ്വാസ സംബന്ധമായ പ്രബോധനാധികാരത്തെക്കുറിച്ച് (kerygma) പറയുമ്പോള്‍, പ്രേഷിത പ്രവര്‍ത്തന സംവിധാനങ്ങളോ സംഘമോ ഇല്ലാതിരുന്ന കാലത്തും പൗലോസ് ശ്ലീഹായും ബാര്‍ണബാസും വചനം പ്രഘോഷിക്കുകയും സഭയും സമൂഹങ്ങളും സ്ഥാപിക്കുകയും അവസാനം സുവിശേഷത്തെപ്രതി ജീവന്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുള്ള ചരിത്രം പാപ്പാ അനുസ്മരിച്ചു.

സഭയുടെ നവീകരണത്തിനും സുവിശേഷവത്ക്കരണത്തിനും പ്രേഷിതദൗത്യം ആരംഭവും ലക്ഷ്യവുമായി കണ്ടില്ലെങ്കില്‍ സഭാപരവും സംഘടനാപരവുമായ അന്തര്‍മുഖത്വത്തിലേയ്ക്ക് (ecclesial introversion) നാം അറിയാതെ വഴുതി വീഴാന്‍ ഇടയുണ്ടെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

പ്രേഷിതദൗത്യത്തിനായി സമര്‍പ്പിതരായി ജീവിക്കാം. പാവങ്ങളുടെയും വിദൂരസ്ഥരായവരുടെയും മുറവിളി കേട്ടുകൊണ്ട് സുവിശേഷ സന്തോഷത്തില്‍ ജീവിക്കുവാനും അത് പ്രഘോഷിക്കുവാനും സാധിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.  

Source: Vatican Radio