News >> ഭീതിക്കടിമകളാകാതെ ദൗത്യനിര്‍വ്വഹണത്തില്‍ മുന്നേറുക


ഭീകരാക്രമണങ്ങളുടെ ഭീഷണിയ്ക്ക് വിധേയരായി അടച്ചുപൂട്ടിയിരിക്കാതെ മുന്നേറുകയും നമ്മുടെ ദൗത്യം നിറവേറ്റുകയും ചെയ്യണമെന്ന മഹത്തായൊരു പാഠം മാര്‍പ്പാപ്പാ ആഫ്രിക്കാസന്ദര്‍ശനംവഴി നല്കുന്നുവെന്ന് വത്തിക്കാന്‍ സംസ്ഥാന കാര്യാലയത്തില്‍ പൊതുകാര്യവകുപ്പിന്‍റെ ചുമതലയുള്ള ആര്‍ച്ചുബിഷപ്പ് ജൊവാന്നി ആഞ്ചെലൊ ബെച്ചു (GIOVANNI ANGELO BECCIU).

       കുട്ടികള്‍ ഫ്രാന്‍സിസ് പാപ്പായ്ക്കെഴുതിയ കത്തുകളുടെ സമാഹാരമായ " LETTERINE A PAPA FRANCESCO" ( ലെത്തെരീനെ അ പാപ്പാ ഫ്രാന്‍ചെസ്കൊ), അതായത്, ഫ്രാന്‍സിസ് പാപ്പായ്ക്കുള്ള ചെറുലിഖിതങ്ങള്‍ എന്ന ഗ്രന്ഥം ഇറ്റാലിയന്‍ ഭാഷയില്‍ പ്രകാശനം ചെയ്യപ്പെട്ട ചടങ്ങില്‍ സംസാരിച്ച അദ്ദേഹം, കുട്ടികളുടെ നിഷ്ക്കളങ്കവും സഹജവുമായ പെരുമാറ്റം, പാപ്പായോടു അപ്രകാരം പെരുമാറത്തക്കവിധം അവര്‍ക്ക് പാപ്പായിലുള്ള വിശ്വാസം, പാപ്പാ അവരോടു കാണിക്കുന്ന പിതൃസഹജ വാത്സല്യം, കരുണാര്‍ദ്രത, ഭീകരാക്രമണഭീതി എങ്ങും പരന്നിരിക്കുന്ന ഒരു പശ്ചാത്തലത്തില്‍ അരങ്ങേറിയ പാപ്പായുടെ ആഫ്രിക്കാസന്ദര്‍ശനം, കരുണയുടെ അസാധാരണ ജൂബിലിയുടെ ആസന്നമായിരിക്കുന്ന തുടക്കം തുടങ്ങിയവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച ഒരഭിമുഖത്തില്‍ മറുപടി പറയുകയായിരുന്നു.

     കരുണയുടെ ജൂബിലിയും പാപ്പായ്ക്ക് പൈതങ്ങളോടുള്ള സവിശേഷ ബന്ധവും ഫ്രാന്‍സിസ് പാപ്പാ തന്‍റെ സഭാഭരണത്തിന്‍റെ തുടക്കത്തില്‍ത്തന്നെ ഉണര്‍ത്തിയ "കാരു ണ്യത്തിന്‍റെ വിപ്ലവത്തി"ലേക്ക് നമ്മുടെ മനസ്സിനെ ആനയിക്കുകയല്ലേ എന്ന ചോദ്യത്തിന് ആര്‍ച്ചുബിഷപ്പ് ബെച്ചു പ്രത്യുത്തരിച്ചത്, "കരുണ, പാപ്പാ തുടക്കംമുതല്‍തന്നെ ആവര്‍ത്തിച്ചുപയോഗിക്കുന്ന ഒരു പദമാണെന്നും ഈ മനസ്സലിവ് ,ദൈവത്തിന്‍റെ  പിതൃത്വം, അവിടുത്തെ കരുണ അല്ലാതെ മറ്റൊന്നുമല്ലയെന്നും ദൈവമക്കളായ നാം അവിടത്തെപ്പോലെയാകണം" എന്നുമാണ്.

     നാം ദൈവത്തിന്‍റെ കരങ്ങളിലാണെണെന്ന് പാപ്പാ ധൈര്യത്തോടും ദൈവത്തിലുള്ള വിശ്വാസത്തോടും കൂടി നമ്മോടാവര്‍ത്തിക്കുന്നത് അനുസ്മരിച്ച അദ്ദേഹം ജനങ്ങള്‍ ഭീതിക്ക് കീഴ്പ്പെടാതെ ശാന്തതയോടും ധീരതയോടും കൂടി ജീവിക്കണമെന്ന് പറഞ്ഞു. 

Source: Vatican Radio