News >> പാപ്പായുടെ കാരുണ്യാഭ്യര്‍ത്ഥനയ്ക്ക് മദ്ധ്യമേരിക്കന്‍ നേതാക്കള്‍ കാതോര്‍ത്തു


ക്യൂബന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ അഭ്യര്‍ത്ഥന മദ്ധ്യമേരിക്കന്‍ രാജ്യങ്ങള്‍ മാനിച്ചു.

ഡിസംബര്‍ 27-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ നടന്ന ത്രികാലപ്രാര്‍ത്ഥനാ പരിപാടിയുടെ അന്ത്യത്തിലാണ് പാപ്പാ മദ്ധ്യമേരിക്കന്‍ രാജ്യങ്ങളോട് , കോസ്തറിക്കാ-നിക്കരാഗ്വാ രാജ്യാതിര്‍ത്തികളില്‍ തടയപ്പെട്ട അഭയാര്‍ത്ഥികള്‍ക്കായി,  നീതിക്കായുള്ള അഭ്യര്‍ത്ഥന പരസ്യമായി നടത്തിയത്. അതുവഴി ഈ സമൂഹിക പ്രതിസന്ധി പാപ്പാ ലോകശ്രദ്ധയില്‍ കൊണ്ടുവരുകയുംചെയ്തു.

ക്യൂബയില്‍നിന്നും അമേരിക്കയിലേയ്ക്ക് കുടിയേറാനുള്ള ശ്രമത്തില്‍ മദ്ധ്യമേരിക്കവഴി സഞ്ചരിച്ച 8,000-ത്തോളം വരുന്ന വിപ്രവാസികളാണ്  പനാമാ തീരത്തുള്ള രാജ്യാതിര്‍ത്തികളില്‍ തടയപ്പെട്ടത്. അതില്‍ അധികവും പാവങ്ങളും സാധാരണക്കാരുമാണ്.

നീതിക്കും കാരുണ്യത്തിനുമായി പാപ്പാ ഫ്രാന്‍സിസ് രാഷ്ട്രങ്ങളോടു നടത്തിയ അഭ്യര്‍ത്ഥനയത്തുടര്‍ന്ന് ഡിസംബര്‍ 28-ാന് തിയതി തിങ്കളാഴ്ച ഗ്വാട്ടിമാലയില്‍ ചേര്‍ന്ന കോസ്തറിക്ക, എല്‍-സാല്‍വദോര്‍, മെക്സിക്കോ, പനാമാ, ഹോണ്ടൂരാസ്, ബലീസ്സെ, ഗ്വാട്ടിമാലാ എന്നീ മദ്ധ്യമേരിക്കന്‍ രാഷ്ട്രത്തലവന്മാരുടെ അടിയന്തിര സമ്മേളനമാണ് പ്രതിരോധം പിന്‍വലിച്ചത്.

മനുഷ്യപ്രവാഹത്തിലുണ്ടാകുന്ന സമൂഹ്യതിന്മകള്‍ക്ക് രണ്ടുമാസത്തോളമായി ക്യൂബന്‍ അഭയാര്‍ത്ഥികള്‍ ഇരകളാക്കപ്പെട്ടിരിക്കയായിരുന്നെന്ന് പാപ്പാ പ്രഭാഷണമദ്ധ്യേ വെളിപ്പെടുത്തിയിരുന്നു. ഈ മാനവിക ദുരന്തത്തിന് ന്യായവും സമയബദ്ധവുമായ പ്രതിവിധി ഔദാര്യത്തോടെ  കണ്ടെത്തണമെന്ന് അയല്‍രാജ്യങ്ങളോടു പാപ്പാ ഫ്രാന്‍സിസ് നടത്തിയ അഭ്യര്‍ത്ഥനയാണ് മദ്ധ്യമേരിക്കന്‍ രാഷ്ട്രങ്ങള്‍ ചെവിക്കൊണ്ടത്.

Source: Vatican Radio