News >> ദ സ്പിരിറ്റ് ഓഫ് അസീസി ദേശീയ അവാര്‍ഡ് സിസ്റര്‍ ഡോ. മേരി ലിറ്റിക്ക്

അങ്കമാലി: ദ സ്പിരിറ്റ് ഓഫ് അസീസി ദേശീയ അവാര്‍ഡിന് സിസ്റര്‍ ഡോ. മേരി ലിറ്റിയെ തെരഞ്ഞെടുത്തു. അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഫ്രാന്‍സിസ്കന്‍ കണ്‍വെഞ്ച്വല്‍ സഭയുടെ പ്രധാന സംരംഭങ്ങളിലൊന്നായ സമാധാന മതസംവാദ ഫ്രാന്‍സിസ്കന്‍ കേന്ദ്രത്തിന്റെ (എഫ്സിപിഡി) നേതൃത്വത്തിലാണ് എല്ലാ വര്‍ഷവും ഈ അവാര്‍ഡ് നല്‍കുന്നത്. 

32 വര്‍ഷമായി ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളുടെയും മുതിര്‍ന്നവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പുനരധിവാസത്തിനുമുള്ള സിസ്റര്‍ മേരി ലിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. രാജ്യത്തിനകത്തും പുറത്തുമുള്ള പതിനഞ്ചു കേന്ദ്രങ്ങളിലായി ഭിന്നശേഷിയുള്ള ആയിര ത്തോളം പേരെയാണ് സിസ്ററിന്റെ നേതൃത്വത്തിലുള്ള ലിറ്റില്‍ സിസ്റേഴ്സ് ഓഫ് ഡിവൈന്‍ പ്രൊവിഡന്റ്സ് സന്യാസിനിസമൂഹം ശുശ്രൂഷിക്കുന്നത്. ചങ്ങനാശേരി കുന്നന്താനമാണ് സഭയുടെ കേന്ദ്രം. 

എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ഫാ. ലെയോ പയ്യപ്പിള്ളി, ഫാ. ആഞ്ചലോ ചുള്ളി, ഫാ. ഏലിയാസ് തെക്കേമുണ്ടയ്ക്കപ്പടവില്‍. ഡോ. കെ.എസ്. രാധാകൃഷ്ണന്‍, പി.സി. സിറിയക്, ജസ്റീസ് പി.കെ. ഷംസുദ്ദീന്‍ എന്നിവരടങ്ങിയ അവാര്‍ഡ് കമ്മിറ്റിയാണ് സിസ്റര്‍ മേരി ലിറ്റിയെ തെരഞ്ഞെടുത്തത്. 20-ന് ഉച്ചകഴിഞ്ഞ് കറുകുറ്റി അസീസി ശാന്തികേന്ദ്രയില്‍ നടക്കുന്ന ചടങ്ങില്‍ മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ പുരസ്കാരം സമ്മാനിക്കുമെന്ന് എഫ്സിപിഡി ഡയറക്ടര്‍ ഫാ. ഏലിയാസ് തെക്കേമുണ്ടയ്ക്കപ്പടവില്‍ അറിയിച്ചു.
Source: Deepika