News >> പതറാത്ത വിശ്വാസം വിജയിക്കും : പാപ്പാ


വിശ്വാസം വിജയിക്കുമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ജനുവരി 14-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി, സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ഫിലിസ്ത്യരുടെ കൈകളില്‍ പരാജിതരായ ഇസ്രായേലിന്‍റെ ചരിത്രം പാപ്പാ വ്യാഖ്യനിച്ചു (1സാമൂ.4, 1-11). തുടര്‍ന്ന്, ക്രിസ്തുവിന്‍റെ കൈയ്യില്‍നിന്നു സൗഖ്യത്തിന്‍റെ വിജയം നേടിയ കുഷ്ഠരോഗിയുടെ വിശ്വാസത്തെക്കുറിച്ച് മാര്‍ക്കോസിന്‍റെ സുവിശേഷത്തില്‍നിന്നും (മര്‍ക്കോസ് 1, 40-45) പങ്കുവച്ചുകൊണ്ടാണ് 'വിജയിക്കുന്ന വിശ്വാസ'ത്തെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത്.

ജീവിതത്തിന്‍റെ എല്ലാ നഷ്ടവും പരാജയവും പേറിയ കുഷ്ഠ രോഗി വിശ്വാസത്തോടെ ക്രിസ്തുവിനെ വെല്ലുവിളിച്ചെന്ന് പാപ്പാ പ്രസ്താവിച്ചു. 'മനസ്സുണ്ടെങ്കില്‍ അങ്ങേയ്ക്കെന്ന സുഖമപ്പെടുത്താനാകു'മെന്നായിരുന്നു വെല്ലുവിളി. കാര്യങ്ങള്‍ പെട്ടെന്നാണ് അവസാനിച്ചത്. രോഗിയുടെ ആഴമായ വിശ്വാസം വിജയിച്ചു. ക്രിസ്തു കുഷ്ഠരോഗിയെ സുഖപ്പെടുത്തി. "മനസ്സാകുന്നു. ശുദ്ധനാകുക! സുഖപ്പെടുക..!!" ക്രിസ്തു അത്ഭുതകരമായി അയാളെ സുഖപ്പെടുത്തുകയും, പറഞ്ഞയക്കുകയും ചെയ്തു. രോഗം മൂര്‍ച്ഛിച്ച്, ദേഹം വ്രണപ്പെട്ട്, സമൂഹത്താല്‍ പുറന്തള്ളപ്പെട്ട മനുഷ്യന്‍ ദൈവത്തില്‍ ആശ്രയിച്ചു മുന്നേറി. ജീവിതത്തിന്‍റെ യാതനയിലും ദൈവോന്മുഖമായി ജീവിക്കുന്ന പതറാത്ത വിശ്വാസത്തെയാണ് 'വിജയിക്കുന്ന വിശ്വാസ'മെന്നു പാപ്പാ വിശേഷിപ്പിച്ചത്.

ആദ്യകഥയില്‍, ഇസ്രായേലിന്‍റെ നഷ്ടപ്പെട്ട, മങ്ങിയ വിശ്വാസമാണ് ഫിലിസ്ത്യരുടെ കൈകളില്‍ അടിയറവു വച്ചതെന്നും പാപ്പാ വ്യാഖ്യാനിച്ചു. ഇസ്രായേലിന് ദൈവത്തില്‍ വിശ്വാസമുണ്ടായിരുന്നു. കര്‍ത്താവിന്‍റെ കല്പനകള്‍ അറിയാമായിരുന്നു. എന്നാല്‍ അവര്‍ അന്ധവിശ്വാസികളും അചാരാനുഷ്ഠാനികളുമായി മാറിയിരുന്നു. കര്‍ത്താവിന്‍റെ നിയമങ്ങള്‍ അവര്‍ പാലിക്കാതെ, അവ പേടകത്തിലാക്കി നടന്നു. ദൈവത്തെ മറന്ന് അവര്‍ ആ മലയിലും ഈ മലിയിലും സീലോയിലെ മന്ദിരത്തിലും ബലിയര്‍പ്പിച്ചു കഴിഞ്ഞുകൂടി. വിശ്വാസം നഷ്ടമായവര്‍ പരാജിതരായെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.  എന്നാല്‍ യഥാര്‍ത്ഥമായ വിശ്വാസത്തിന് മലയെ മാറ്റുവാനുള്ള കരുത്തുണ്ടെന്ന സുവിശേഷചിന്തയോടെയാണ് (മത്തായി 17, 20) പാപ്പാ വചനസമീക്ഷ ഉപസംഹരിച്ചത്.

Source: Vatican Radio