News >> കുറഞ്ഞ ചെലവില്‍ ചികിത്സ നല്‍കാന്‍ കത്തോലിക്കാ ആശുപത്രികള്‍ പ്രതിജ്ഞാബദ്ധം: ചായ് ശില്പശാല

കൊച്ചി: കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സയും രോഗീസുരക്ഷയും ഉറപ്പുവരുത്താന്‍ കേരളത്തിലെ കത്തോലിക്കാ ആശുപത്രികള്‍ പ്രതിജ്ഞാബദ്ധമാണെന്നും കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാക്കാന്‍ കത്തോലിക്കാ ആശുപത്രികളുടെ നിലനില്പ് അനുപേക്ഷണീയമാണെന്നും കോട്ടപ്പുറം ബിഷപ് ഡോ.ജോസഫ് കാരിക്കശേരി പറഞ്ഞു. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ചായ്) കേരള ഘടകത്തിന്റെ ത്രിദിന ദേശീയ ശില്പശാല, സിനര്‍ജി - 2016, പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ കത്തോലിക്കാ ആശുപത്രികള്‍ ഒരുമിച്ചു മുന്നേറി സാധാരണക്കാരനു മികച്ച ചികിത്സ ലഭ്യമാക്കണമെന്നും കേരളത്തിന്റെ ആരോഗ്യനിലവാരം ഉയര്‍ത്തണമെന്നും ചായ് ദേശീയ വൈസ് പ്രസിഡന്റും ലിസി ആശുപത്രി ഡയറക്ടറുമായ ഫാ.തോമസ് വൈക്കത്തുപറമ്പില്‍ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. 

കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗീസ് വള്ളിക്കാട്ട്, രാജീവ് ഗുപ്ത, ബി.ജി. മേനോന്‍, ചായ് കേരള സെക്രട്ടറി ഫാ. ഷൈജു തോപ്പില്‍, എക്സിക്യൂട്ടീവ് ഡയറക്ടറും പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുമായ ഫാ. സൈമണ്‍ പള്ളുപ്പേട്ട എന്നിവര്‍ പ്രസംഗിച്ചു.

മൂന്നു ദിവസത്തെ ശില്പശാലയില്‍ ഡോ.സഞ്ജീവ് സിംഗ്, ഡോ. ശശാങ്ക്, നമിത, അപര്‍ണ ദേവഗിരി, നിനദ് ഗാഡ്ഗില്‍, ഡോ.അനൂപ് വാര്യര്‍, സി.എസ്. രാമകൃഷ്ണന്‍, ഹരിദാസ് മേനോന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
Source: Deepika