News >> പ്രകൃതിയോടു പ്രതിബദ്ധരാകാന്‍ ദിവ്യകാരുണ്യം സഹായിക്കും : കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍



ഭൂമിയോടും അതിലെ ജീവജാലങ്ങളോടും പ്രതിബദ്ധതയുള്ളവരായി ജീവിക്കാന്‍ ദിവ്യകാരുണ്യം സഹായിക്കുമെന്ന്, നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍ പ്രസ്താവിച്ചു.


ജനുവരി 27-ാം തിയതി ബുധനാഴ്ച രാവിലെ ഫിലിപ്പീന്‍സിലെ ചെബുവില്‍ സമ്മേളിച്ചിരിക്കുന്ന രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസിന്‍റെ വേദിയില്‍ സമര്‍പ്പിച്ച പ്രബന്ധത്തിലാണ് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ പാരിസ്ഥിതികവും ജീവല്‍ബന്ധിയുമായ ദിവ്യകാരുണ്യ ദൈവശാസ്ത്രത്തിന്‍റെ ചിന്തകള്‍ പങ്കുവച്ചത്.


"ദിവ്യകാരുണ്യവും സൃഷ്ടിയുടെ പരിരക്ഷണവും," എന്നതായിരുന്നു  51-ാമത് അന്തര്‍ദേശീയ ദിവ്യകാരുണ്യ കേണ്‍ഗ്രസിന്‍റെ നിറഞ്ഞ സദസ്സില്‍ കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ സമര്‍പ്പിച്ച കാലിക പ്രസക്തിയുള്ള പ്രബന്ധത്തിന്‍റെ സവിശേഷമായ പ്രതിപാദ്യ വിഷയം.


ജീവല്‍ബന്ധിയായൊരു വിസ്തൃത വീക്ഷണവും ധാരണയും ദിവ്യകാരുണ്യമെന്ന കൂദാശയെക്കുറിച്ച് വിശ്വാസികള്‍ക്കുണ്ടെങ്കില്‍ അതിന്‍റെ അനുഷ്ഠാനത്തില്‍നിന്നും സ്വീകരിക്കുന്ന, സ്നേഹത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും വെല്ലുവിളി പാരിസ്ഥിതികമായ കരുതലിന്‍റെയും പരിരക്ഷണത്തിന്‍റെയും സംസ്ക്കാരത്തില്‍ ക്രൈസ്തവരെ അനുദിനം വളര്‍ത്തുമെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ വിശദീകരിച്ചു.


പ്രപഞ്ച സൃഷ്ടിയിലൂടെ ലോകത്തു പ്രവര്‍ത്തിക്കുന്ന ദൈവം ഇന്നും ദിവ്യബലിയില്‍ പരികര്‍മ്മം ചെയ്യപ്പെടുവാന്‍ നാം ഉപയോഗിക്കുന്ന ഭൂമിയുടെയും മനുഷ്യപ്രയത്നത്തിന്‍റെയും ഫലമായ വെള്ളത്തിലും വീഞ്ഞിലും സത്താപരമായി സന്നിഹിതനാകുന്നു. ഈ ദിവ്യരഹസ്യം സൂചിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ മനുഷ്യന്‍റെ ജീവിതവും ആത്മീയത അണിയുന്നുവെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ വ്യക്തമാക്കി.


സകല നന്മകളുടെ ദാതാവായ ദൈവത്തിന്‍റെ ദാനങ്ങളില്‍നിന്നുമുള്ള ഭൗമ വസ്തുക്കള്‍ മനുഷ്യന്‍ തിരികെ അവിടുത്തേയ്ക്ക് കാഴ്ചയായി സമര്‍പ്പിക്കുന്നു എന്നത് ദിവ്യകാരുണ്യത്തിലെ ദൈവ-മനുഷ്യ ബന്ധത്തിന്‍റെ ബലതന്ത്രമാണ്. കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷത്തിലൂടെ ആഗോളസഭ പ്രഘോഷിക്കുവാന്‍ ശ്രമിക്കുന്ന ദൈവിക കാരുണ്യത്തിന്‍റെ രക്ഷയും സൗഖ്യവും ക്ഷമയും, ലോകമെമ്പാടും അനുദിനം അര്‍പ്പിക്കപ്പെടുന്ന പരിശുദ്ധ കുര്‍ബ്ബാനയില്‍ പ്രതിഫലിക്കുന്നുണ്ടെന്നും യാഥാര്‍ത്ഥ്യമാക്കപ്പെടുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ സമര്‍ത്ഥിച്ചു.  


കാല്‍വരിയില്‍ പൂര്‍ത്തിയാക്കപ്പെട്ട കുരിശുയാഗത്തിലൂടെ മനുഷ്യകുലത്തിനായി ക്രിസ്തു നേടിത്തന്ന പാപത്തിന്‍റെ മരണത്തില്‍നിന്നുമുള്ള മോചനം ദിവ്യബലിയില്‍ ആവര്‍ത്തിക്കപ്പെടുന്നു. അങ്ങനെ വീണ്ടും കരുണാര്‍ദ്രനായ പിതാവിന്‍റെ രക്ഷണീയ കാരുണ്യമാണ് ക്രിസ്തുവില്‍ യാഥാര്‍ത്ഥ്യമാകുന്ന ദിവ്യകാരുണ്യക്കൂട്ടായ്മയില്‍ സാക്ഷാത്ക്കരിക്കപ്പെടുന്നതെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ ചൂണ്ടിക്കാട്ടി.


Source: Vatican Radio