News >> സമര്‍പ്പിത വിളിയുടെ കാതല്‍ കരുണ: മാര്‍ പെരുന്തോട്ടം

കൊച്ചി: സ്വര്‍ഗീയ ജീവിതത്തിന്റെ മുന്നാസ്വാദനമായി സമര്‍പ്പിത ജീവിതത്തെ കാണേണ്ടതുണ്െടന്നു കെസിബിസി റിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. കെസിബിസിയും കെസിഎംഎസും സംയുക്തമായി പാലാരിവട്ടം പിഒസിയില്‍ നടത്തിയ സമര്‍പ്പിതവര്‍ഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സ്നേഹത്തിന്റെ മാതൃ, പിതൃഭാവങ്ങള്‍ സമര്‍പ്പിത ജീവിതത്തില്‍ ആവിഷ്കരിക്കപ്പെടേണ്ടതുണ്ട്. ദൈവസാമീപ്യം കൂടുതല്‍ സ്വായത്തമാക്കി ദൈവിക രഹസ്യങ്ങളെ ആഴത്തില്‍ അനുഷ്ഠിക്കുകയെന്നത് സമര്‍പ്പിതര്‍ ജീവിതത്തിന്റെ ഭാഗമാക്കണം. ഏകാന്തതയിലും സാമൂഹ്യജീവിതത്തിലും ദൈവികരഹസ്യങ്ങളെ തിരിച്ചറിയാനാവണം. മറ്റുള്ളവരില്‍ ഉത്ഥിതനായ മിശിഹായുടെ മുഖം കാണാനാവുന്നതാണു സമര്‍പ്പിത ജീവിതത്തിന്റെ സൌന്ദര്യം. 

സഭയുടെ വിശുദ്ധി അതിന്റെ പൂര്‍ണതയില്‍ ഉള്‍ക്കൊള്ളാനുള്ള വിളി സ്വീകരിച്ചവരാണു സമര്‍പ്പിതര്‍. കരുണയാണ് ഈ വിളിയുടെ കാതല്‍. ആദിമസഭയിലെ സന്യാസജീവിതത്തിന്റെ അരൂപി നഷ്ടപ്പെടുത്താതെ പിന്തുടരണം. ചിലപ്പോള്‍ വാക്കുകളെക്കാള്‍ നിശബ്ദതയാണു കൂടുതല്‍ ഫലപ്രദം. 

സന്യാസത്തിന്റെ ആന്തരിക നിശബ്ദത അറിഞ്ഞ് ആസ്വദിക്കാനും ആനന്ദം അനുഭവിക്കാനും സമര്‍പ്പിതര്‍ ശ്രദ്ധിക്കണമെന്നും മാര്‍ പെരുന്തോട്ടം ഓര്‍മിപ്പിച്ചു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷതവഹിച്ചു. സ്വാമി ആധ്യാത്മാനന്ദ സരസ്വതി മുഖ്യപ്രഭാഷണം നടത്തി. കെസിഎംഎസ് പ്രസിഡന്റ് ഫാ. തോമസ് മഞ്ഞക്കുന്നേല്‍, കെസിബിസി ഇന്റര്‍ റിലീജിയസ് കമ്മീഷന്‍ സെക്രട്ടറി ഫാ.റോബി കണ്ണന്‍ചിറ, സിസ്റര്‍ റെക്സിയ മേരി എന്നിവര്‍ പ്രസംഗിച്ചു. ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, സിസ്റര്‍ റെജി അഗസ്റിന്‍, റവ.ഡോ.പ്രസാദ് തെരുവത്ത് എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു. കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ.ജോസഫ് കരിയില്‍ കൃതജ്ഞതാബലിയര്‍പ്പിച്ചു സന്ദേശം നല്‍കി.
Source: Deepika