News >> സീറോ മലബാര്‍ മാതൃവേദി ദേശീയ സെനറ്റ്

ആലുവ: ദയാവധം നിയമവിധേയമാക്കാനുള്ള നീക്കത്തില്‍നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നു സീറോ മലബാര്‍ മാതൃവേദി ദേശീയ സെനറ്റ് സര്‍ക്കാരിനോടു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് ആലുവ കാര്‍മല്‍ ജനറലേറ്റില്‍ ചേര്‍ന്ന ദേശീയ സെനറ്റില്‍ പ്രസിഡന്റ് ഡെല്‍സി ലൂക്കാച്ചന്‍ അധ്യക്ഷത വഹിച്ചു. 

മനുഷ്യ ജീവന്‍ ദൈവദാനമാണെന്നും അതിന്റെ ആരംഭത്തിലും അവസാനത്തിലും അതിന്‍മേല്‍ കൈവയ്ക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും സെനറ്റ് വ്യക്തമാക്കി. 

അഞ്ചു മാസം വരെ ഗര്‍ഭസ്ഥ ശിശുക്കളെ നശിപ്പിക്കാന്‍ അനുവാദം നല്‍കുന്ന നിയമം അധാര്‍മികമാണെന്നും ഇളവ് ആറു മാസം വരെ നീട്ടാനുള്ള ശ്രമം തെറ്റാണെന്നും മാതൃവേദി ദേശീയ സെനറ്റ് വിലയിരുത്തി. മരണാസന്നരായ രോഗികള്‍ക്ക് കരുണാപൂര്‍വമായ പരിചരണവും സ്നേഹവുമാണു നല്‍കേണ്ടത്. അവരുടെ സ്വാഭാവികമായ അന്ത്യം വരെ അവര്‍ക്ക് സ്നേഹ ശുശ്രൂഷ നല്‍കുക എന്നതു മനുഷ്യ മഹത്വത്തെ മാനിക്കുന്നതിന്റെ അടയാളമാണ്.

യമനില്‍ മിഷനറിമാര്‍ക്കെതിരേ നടന്ന കിരാതമായ അക്രമത്തിലും ഛത്തിസ്ഗഢില്‍ ക്രൈസ്തവ ദൈവാലയത്തിനു നേരേ നടന്ന അക്രമത്തിലും ദേശീയ സെനറ്റ് ഉത്കണ്ഠയും നടുക്കവും രേഖപ്പെടുത്തി. ദേശീയ ജനറല്‍ സെക്രട്ടറി ജിജി ജേക്കബ് പുളിയംകുന്നേല്‍ പ്രമേയം അവതരിപ്പിച്ചു. യോഗത്തില്‍ ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് കൊച്ചുപറമ്പില്‍, ആനിമേറ്റര്‍ സിസ്റര്‍ ജോണ്‍സി സിഎംസി, മേരി സെബാസ്റ്യന്‍, സിസിലി ബേബി, ട്രീസ സെബാസ്റ്യന്‍, ഷൈനി സജി എന്നിവര്‍ പ്രസംഗിച്ചു.

ഇന്ത്യയിലെ എല്ലാ സീറോ മലബാര്‍ രൂപതയില്‍നിന്നുമുള്ള മാതൃവേദി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
Source: Deepika